കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ ഐഎസ്ഒ സർട്ടിഫിക്കറ്റ് പ്രകാശനവും ഡിവിഡൻഡ് ബോണസ് വിതരണോദ്ഘാടനവും 23നു നടക്കുമെന്നു മിൽമ എറണാകുളം മേഖലാ ചെയർമാൻ പി.എ. ബാലൻമാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇടപ്പള്ളിയിലെ മേഖലാ യൂണിയന്റെ ഓഫീസിൽ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന പരിപാടി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
മിൽമയുടെ എറണാകുളം മേഖലാ ക്ഷീരോത്പാദന യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, കട്ടപ്പന, ഇടപ്പള്ളി എന്നിവിടങ്ങളിലുള്ള ഡെയറികൾക്കും മൂവാറ്റുപുഴ, ചാലക്കുടി എന്നിവിടങ്ങളിലുള്ള ചില്ലിംഗ് പ്ലാന്റുകൾക്കും മേഖലാ യൂണിയൻ പാൽ സംഭരിക്കുന്ന 14 ബിഎംസി യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001 : 2015 സർട്ടിഫിക്കേഷനും എല്ലാ ഡയറികൾക്കും ചില്ലിംഗ് പ്ലാന്റുകൾക്കും ഐഎസ്ഒ 22000 : 2005 സർട്ടിഫിക്കേഷനും ലഭിച്ചിരുന്നു.
ചടങ്ങിൽ യൂണിയനിലെ അംഗങ്ങളായ ക്ഷീരകർഷകർക്കുള്ള ഡിവിഡന്റ്, ബോണസ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഡയറി അസോസിയേഷന്റെ ഡോ.വി. കുര്യൻ അവാർഡ് ജേതാവായ മിൽമ ചെയർമാൻ പി. ഗോപാലക്കുറുപ്പിനെ വി.ഡി. സതീശൻ എംഎൽഎ ആദരിക്കും. കർഷകർ നൽകുന്ന പാലിന്റെ ഗുണപരിശോധന തത്സമയം നടത്തി വില അപ്പോൾ തന്നെ പ്രിന്റ് ചെയ്തു കൊടുക്കുന്ന സ്മാർട്ട് മിൽക്ക് കളക്ഷൻ യൂണിറ്റ് 200 സംഘങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കളമശേരി മുനിസിപ്പൽ ചെയർപേഴ്സണ് ജെസി പീറ്റർ നിർവഹിക്കും. കെട്ടിട ഗ്രാന്റ്, കന്നുകാലി വായ്പയ്ക്കുള്ള പലിശ സബ്സിഡി, ഇൻഷ്വറൻസ് സബ്സിഡി എന്നിവയുടെ വിതരണവും നടക്കും.
കർഷകർ മേഖലാ യൂണിയനു നൽകുന്ന ഓരോ ലിറ്റർ പാലിനും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയ്ക്കു പുറമെ രണ്ടു രൂപ വേനൽക്കാല ഇൻസെന്റീവായി ഇന്നു മുതൽ നൽകുമെന്നു പി.എ. ബാലൻമാസ്റ്റർ പറഞ്ഞു. ഇതിനു പുറമെ ക്ഷീരസംഘങ്ങൾക്ക് ലിറ്ററിന് 50 പൈസ വീതവും ക്ഷീര സംഘങ്ങൾക്ക് ഷെയർ വർധിപ്പിക്കുന്നതിന് ലിറ്ററിന് ഒരു രൂപ വീതവും മാർച്ച് 31 വരെ നൽകുമെന്നു അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തിൽ ഡോ. മുരളീധരദാസ്, ജോണ് പെരുവത്ത്, കെ.കെ. ജേക്കബ്, മേരി ലോനപ്പൻ എന്നിവരും പങ്കെടുത്തു.
മിൽമ ഡിവിഡൻഡ്, ബോണസ് വിതരണം 23ന്
12:57 AM Feb 21, 2018 | Deepika.com