വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടത്തിയ ചൈനീസ് സന്ദർശനത്തിനിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ കൈയ്യാങ്കളി നടന്നതായി റിപ്പോർട്ട്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും കൈയ്യാങ്കളിയിൽ ഉൾപ്പെട്ടു. അണ്വായുധ ബട്ടനുള്ള സ്യൂട്ട്കേസ്(ന്യൂക്ലിയർ ഫുട്ബോൾ) കടത്തിവിടാൻ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ മടിച്ചതാണു കാരണം.
യുഎസ് പ്രസിഡന്റിന് ഏതു സമയത്തും അണ്വായുധം പ്രയോഗിക്കാൻ സൗകര്യമൊരുക്കുന്ന പെട്ടിയാണിത്. എപ്പോഴും പ്രസിഡന്റിനൊപ്പമുണ്ടായിരിക്കണമെന്നതാണു ചട്ടം. ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിലേക്ക് ന്യൂക്ലിയൻ സ്യൂട്ട്കേസ് കടത്തിവിടാൻ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ മടിച്ചു. സംഭവമറിഞ്ഞ ജോൺകെല്ലി ഉടനെത്തി പെട്ടിയുമായി അകത്തേക്കു കടക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഒരു ചൈനീസ് ഉദ്യോഗസ്ഥൻ കെല്ലിയെ കടന്നുപിടിച്ചു. കെല്ലി അയാളുടെ കൈ തട്ടിമാറ്റി. മറ്റൊരു യുഎസ് സുരക്ഷാ ഉദ്യോഗസ്ഥൻ ചൈനാക്കാരനെ പിടികൂടി തറപറ്റിച്ചു.
എല്ലാം നിമിഷനേരംകൊണ്ടു കഴിഞ്ഞു. ചൈനക്കാരെ പെട്ടിയിൽ തൊടാൻ അമേരിക്കക്കാർ സമ്മതിച്ചില്ല. സംഭവത്തിൽ ബെയ്ജിംഗിലെ സുരക്ഷാ അധികൃതർ മാപ്പുപറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂക്ലിയർ ഫുട്ബോൾ: ട്രംപിന്റെ ചൈനീസ് സന്ദർശനത്തിൽ കൈയാങ്കളി
01:00 AM Feb 20, 2018 | Deepika.com