വാഷിംഗ്ടൺ ഡിസി: 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നാരോപിച്ച് റഷ്യയിലെ 13 പൗരൻമാർക്കും മൂന്നു കന്പനികൾക്കും എതിരേ എഫ്ബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ‘പാചകക്കാരൻ’ എന്നു വിളിക്കപ്പെടുന്ന വ്യവസായി യെവ്ഗെനി പ്രിഗോഷിൻ, സെന്റ് പീറ്റേഴ്സ് ബർഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം ഇന്റർനെറ്റ് റിസേർച്ച് ഏജൻസി എന്നിവയുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
അന്വേഷണം നടത്തുന്ന സ്പെഷൻ കോൺസൽ റോബർട്ട് മ്യൂളറിന്റെ ഓഫീസ് വെള്ളിയാഴ്ചയാണ് 37 പേജ് കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. 2014 മുതലേ റഷ്യ ഇടപെടൽ തുടങ്ങിയെന്നാണു കണ്ടെത്തിയിരിക്കുന്നത്.
തന്റെ പ്രചരണവിഭാഗം റഷ്യയുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. താൻ മത്സരിക്കാൻ തീരുമാനിച്ചതിനു വളരെ മുന്‍പേ റഷ്യ ഇടപെടൽ ആരംഭിച്ചിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു ഫലത്തെ ഇടപെടൽ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, ട്രംപിന്റെ പ്രതികരണം റഷ്യൻ ഇടപെടൽ നടന്നുവെന്നത് അംഗീകരിക്കുന്നതാണ്. ഇടപെടൽ നടന്നിട്ടില്ലെന്നാണ് മുന്‍പ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ ട്രംപിനോടു തോറ്റ ഹില്ലരി ക്ലിന്റൺ, മറ്റു സ്ഥാനാർഥികളായിരുന്ന ടെഡ് ക്രൂസ്, മാർകോ റൂബിയോ എന്നിവരെ അപകീർത്തിപ്പെടുത്താനും ഡോണൾഡ് ട്രംപ്, ബേർണി സാൻഡേഴ്സ് എന്നിവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും റഷ്യ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനായി റഷ്യക്കാർ അമേരിക്കൻ പൗരൻമാരായി ചമഞ്ഞ് അമേരിക്കയിലെത്തി. ഇന്റർനെറ്റിലൂടെ അടക്കം പ്രചരണം നടത്തി. മാസം 10 ലക്ഷം ഡോളറിന്റെ ബജറ്റിൽ പ്രോജക്ട് ലക്താ എന്ന പേരിലായിരുന്നു ഓപറേഷൻ.
പ്രിഗോഷിനും അദ്ദേഹത്തിന്റെ കമ്പനികളും ഇന്റർനെറ്റ് റിസേര്‍ച്ച് ഏജന്‍സിക്ക് ഫണ്ട് നല്‍കിയെന്നാണ് ആരോപിക്കപ്പെടുന്നത്. റസ്റ്ററന്റുകളും ഭക്ഷണവ്യവസായവും നടത്തുന്ന പ്രിഗോഷിൻ പുടിന്റെ സഹായത്തോടെയാണ് വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
അതേസമയം, ട്രംപിന്റെ പ്രചരണവിഭാഗവും റഷ്യൻ സംഘവും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ നേരിട്ടു പരാമർശമില്ല.
എഫ്ബിഐയുടെ കുറ്റപത്രം വെറും ജല്പനം മാത്രമാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ജർമനിയിൽ പ്രതികരിച്ചു.
ശതകോടി ഡോളർ ചെലവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സുരക്ഷാ സംവിധാനങ്ങളെ 13 റഷ്യക്കാർ മറികടന്നുവെന്ന കണ്ടെത്തൽ അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പുടിന്റെ ‘പാചകക്കാരൻ’ അടക്കം 13 റഷ്യക്കാർക്കെതിരേ കുറ്റപത്രം
03:17 AM Feb 18, 2018 | Deepika.com