മയാമി: ഫ്ളോറിഡയിൽ 17 പേരെ വെടിവച്ചുകൊന്ന നിക്കോളാസ് ക്രൂസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയ എഫ്ബിഐക്കെതിരേ വിമർശനം ശക്തമായി. എഫ്ബിഐ ഡയറക്ടർ രാജിവയ്ക്കണമെന്ന് ഫ്ളോറിഡ ഗവർണർ റിക് സ്കോട്ട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും എഫ്ബിഐയ്ക്കെതിരേ രംഗത്തുവന്നു.
കഴിഞ്ഞവർഷം സെപ്റ്റംബറിലും ഈ ജനുവരിയിലും നിക്കോളാസിനെക്കുറിച്ച് എഫ്ബിഐക്കു വിവരം ലഭിച്ചിരുന്നു. നിക്കോളാസിന്റെ കൊലപാതക വാസനയെക്കുറിച്ചും അയാൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന പോസ്റ്റുകളെക്കുറിച്ചും ജനുവരി അഞ്ചിന് എഫ്ബിഐക്ക് ഒരാൾ വിവരം നല്കി. ഇക്കാര്യം അന്വേഷിച്ചു വേണ്ട നടപടി എടുക്കുന്നതിൽ വീഴ്ച വന്നതായി എഫ്ബിഐ പ്രസ്താവനയിൽ അറിയിച്ചു.
നിക്കോളാസ് യൂട്യൂബിൽ ഇട്ട ഒരു കമന്റിനെക്കുറിച്ച് സെപ്റ്റംബറിൽ വിവരം ലഭിച്ചിരുന്നു. എന്നാൽ കമന്റിട്ടയാളെ കണ്ടെത്താനായില്ലെന്നാണ് എഫ്ബിഐ പറഞ്ഞത്. എഫ്ബിഐയുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താൻ അറ്റോർണി ജനറൽ ജഫ് സെഷൻസ് ഉത്തരവിട്ടു.
നിക്കോളാസിനെതിരേ മുന്നറിയിപ്പു ലഭിച്ചിട്ടും എഫ്ബിഐ അന്വേഷിച്ചില്ല
03:17 AM Feb 18, 2018 | Deepika.com