മാലെ: പ്രസിഡന്റ് അബ്ദുള്ള യാമീൻ രാജിവയ്ക്കണമെന്നും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു മാലദ്വീപിൽ വെള്ളിയാഴ്ച പ്രകടനം നടത്തിയ പ്രതിപക്ഷാനുയായികൾക്കു നേരേ പോലീസ് ലാത്തിച്ചാർജിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലായവരും നിരവധി. പരിക്കേറ്റവരിൽ 10 മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.
പ്രവാസത്തിൽ കഴിയുന്ന മുൻ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരുടെ ശിക്ഷ റദ്ദാക്കി മോചിപ്പിക്കാൻ സുപ്രീംകോടതി ഫെബ്രുവരി ഒന്നിന് ഉത്തരവിട്ടതു മുതൽ മാലദ്വീപ് രാഷ്ട്രീയപ്രതിസന്ധിയിലാണ്. പ്രസിഡന്റ് യാമീൽ ഫെബ്രു വരി അഞ്ചു മുതൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ, മുൻ പ്രസിഡന്റ് അബ്ദുൾ ഗയൂമിൽനിന്ന് കൈക്കൂലി വാങ്ങിയാണ് സുപ്രീംകോടതി ജഡ്ജിമാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മാലദ്വീപിന്റെ യൂറോപ്യൻ യൂണിയൻ അംബാസഡർ അഹമ്മദ് ഷിയാൻ പറഞ്ഞു. അറസ്റ്റിലായ ജഡ്ജിമാർക്കെതിരേ അന്വേഷണത്തിനു മറ്റു രാജ്യങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലദ്വീപിൽ പ്രതിഷേധക്കാരെ പോലീസ് അടിച്ചൊതുക്കി
03:17 AM Feb 18, 2018 | Deepika.com