ലാഹോർ: ഏഴു വയസുകാരി സൈനബ് അലിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതി ഇമ്രാൻ അലി(24)ക്ക് ലാഹോറിലെ ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. സൈനബിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ സർക്കാരിനും പോലീസിനും എതിരേ വ്യാപകമായ പ്രതിഷേധം പാക്കിസ്ഥാനിലെന്പാടും ഉയർന്നിരുന്നു. പ്രതിഷേധത്തിൽ മാത്രം രണ്ടു പേർ കൊല്ലപ്പെട്ടു.
ലാഹോറിനടുത്ത് കസൂറിൽ ജനുവരി ആദ്യമാണ് കുട്ടിയെ കാണാതായത്. നാലു ദിവസത്തിനുശേഷം ജനുവരി ഒന്പതിന് ക്രൂരമായി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ ചവറുകൂനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സൈനബിന്റെ അയൽക്കാരൻകൂടിയായ ഇമ്രാൻ അലിയെ ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്.
സാക്ഷിമൊഴികൾ, ഡിഎൻഎ പരിശോധനാഫലം, നുണപരിശോധനാ ഫലം എന്നിവ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
ഒരു വർഷം അലി ഇത്തരം കുറ്റകൃത്യങ്ങളിൽ മുഴുകിയെന്നാണ് അനുമാനിക്കുന്നത്. സൈനബിന്റെ കൊലപാതകം 12ാമത്തേതാണ്. മറ്റു കേസുകളിലും അലിയെ വിചാരണ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
ആദ്യ കേസുകളിൽ പോലീസ് യഥാസമയം അന്വേഷണം നടത്തിയിരുന്നെങ്കിൽ അലി നേരത്തേ കുടുങ്ങിയേനെയെന്നാണ് സൈനബിന്റെ കുടുംബവും പ്രദേശവാസികളും ചൂണ്ടിക്കാട്ടിയത്.
ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന അയൽക്കാരനു പാക്കിസ്ഥാനിൽ വധശിക്ഷ
03:17 AM Feb 18, 2018 | Deepika.com