കറാച്ചി: പാക്കിസ്ഥാൻ സൗദിയിലേക്കു പട്ടാളത്തെ അയയ്ക്കുന്നു. പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും യഥാർഥ ലക്ഷ്യം വ്യക്തമല്ല. പാക് പട്ടാളത്തിന്റെ മാധ്യമവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അയയ്ക്കുന്ന പട്ടാളക്കാരെ സൗദിക്കു പുറത്തു വിന്യസിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
സൗദിയുടെ നേതൃത്വത്തിൽ യെമനിൽ നടത്തുന്ന സൈനിക ഇടപെടലിൽ പങ്കാളിയാകാൻ മൂന്നു വർഷം മുന്പ് പാക്കിസ്ഥാനെ ക്ഷണിച്ചെങ്കിലും പാക്കിസ്ഥാൻ നിരസിച്ചിരുന്നു.
പാക് സൈനിക മേധാവി ഖമർ ബജ്വ സൗദി അംബാസഡർ നവാഫ് സയീദ് അൽ മാലിക്കിയുമായി റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സൈന്യത്തെ അയയ്ക്കുന്ന കാര്യം പ്രഖ്യാപിക്കപ്പെട്ടത്. ഖമർ ബജ്വ ഈ മാസം ആദ്യം സൗദി സന്ദർശിച്ച് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കണ്ടിരുന്നു.
പട്ടാളത്തിന്റെ പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീറിനോട് തിങ്കളാഴ്ച പാർലമെന്റിൽ ഹാജരായി വിശദീകരണം നല്കാൻ സെനറ്റ് സഭയുടെ ചെയർമാൻ റാസാ റബ്ബാനി ആവശ്യപ്പെട്ടു.
വിശുദ്ധ നാടുകളുടെ സംരക്ഷണത്തിനായി 800 പാക് പട്ടാളക്കാർ ഇപ്പോൾ സൗദിയിലുണ്ട്. ഭീകരവാദത്തിനെതിരേ സൗദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പട്ടാളസഖ്യത്തെ നയിക്കുന്നത് മുൻ പാക് പട്ടാള മേധാവി ജനറൽ റഹീൽ ഷരീഫ് ആണ്.
സൗദിയിലേക്കു പാക്കിസ്ഥാൻ പട്ടാളത്തെ അയയ്ക്കുന്നു
01:08 AM Feb 17, 2018 | Deepika.com