ദുബായ്/ തിരുവനന്തപുരം: ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുള്ള അൽ മർസൂഖിക്കു പണം നൽകി കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിലുണ്ടായിരുന്ന ചെക്കുകേസിൽ തുടർ നിയമ നടപടികൾ ഉണ്ടാകില്ല. ഇതോടെ ബിനോയിക്ക് ദുബായിലുള്ള യാത്രാവിലക്ക് ഉടൻ നീക്കാനാകും. രണ്ടു ദിവസത്തിനുള്ളിൽ ബിനോയ് കോടിയേരിക്കു ദുബായ് വിടാനാകുമെന്നാണു സൂചന.
ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തുതീർത്തതോടെയാണു കേസ് അവസാനിച്ചതെന്നാണു വിവരം. പണം ലഭിച്ചതോടെ ചെക്കുകേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നുമുള്ള മർസൂഖിയുടെ പ്രതികരണവും വന്നു. എന്നാൽ, രണ്ടു കേസുകൾ കൂടി ദുബായ് കോടതിയിൽ ബിനോയിക്കെതിരേയുണ്ടെന്നാണു വിവരം.
സാമ്പത്തിക തട്ടിപ്പു കേസിൽ പെട്ട ബിനോയ് കോടിയേരി രാജ്യം വിട്ടുപോകരുതെന്നു ദുബായ് കോടതി നേരത്തേ വിധിച്ചിരുന്നു. ഇതോടെ, ബിനോയ് ദുബായിൽ കുടുങ്ങുകയായിരുന്നു. 5.5 കോടി രൂപയാണ് ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നായിരുന്നു ആരോപണം. ഇതിൽ, 1.72 കോടിയോളം രൂപ നൽകാനുണ്ടെന്ന് ആരോപിച്ചു മർസൂഖി നൽകിയ കേസാണ് ബിനോയിയെ വലച്ചത്.
ബിനോയി അടക്കമുള്ളവർക്കെതിരേയുള്ള കേസുകളിൽ പലപ്പോഴായി പണം നൽകിയിരുന്ന വൻകിട ബിസിനസുകാർ പിൻമാറിയതോടെ ഇത്തവണ കാസർഗോഡ് സ്വദേശിയായ വ്യവസായിയാണു പണം നൽകിയതെന്നാണു സൂചന.
ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കും 49 ശതമാനം മലയാളിയായ രാഹുൽ കൃഷ്ണയ്ക്കുമാണ്. കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നതു രാഹുലായിരുന്നു. കമ്പനിയുടെ പേരിൽ വായ്പയെടുത്താണു ബിനോയിക്കു നൽകിയത്.
ഒത്തുതീർപ്പു ചർച്ചകൾ സജീവമായതു ബിനോയിക്കെതിരേതിരുവനന്തപുരത്ത് എത്തി പത്രസമ്മേളനം നടത്തുമെന്നു മർസൂഖി ഭീഷണി മുഴക്കിയതിനെത്തുടർന്നാണ്.
സിപിഎം സംസ്ഥാന സമ്മേളനം 22നു തൃശൂരിൽ നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ഉൾപ്പെട്ട കേസ് ഒത്തുതീർപ്പായത്.
ബിനോയ് കോടിയേരിക്ക് എതിരേയുള്ള കേസ് ഒത്തുതീർപ്പായി
01:09 AM Feb 16, 2018 | Deepika.com