ജോഹന്നാസ്ബർഗ്: അഴിമതി ആരോപണവിധേയനായ ജേക്കബ് സുമ രാജിവച്ചതിനെത്തുടർന്നു ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റായി സിറിൽ റാമഫോസയെ പാർലമെന്റ് എതിരില്ലാതെ തെരഞ്ഞെടുത്തു. അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുൻഗണന നൽകുകയെന്നു റാമഫോസ വ്യക്തമാക്കി.
രാജിവച്ചൊഴിയാൻ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്(എഎൻസി) സുമയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ സുമ വഴങ്ങാത്തതിനെത്തുടർന്ന് അവിശ്വാസപ്രമേയ ചർച്ചയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. എഎൻസിക്കു വൻ ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പാസാവുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യം മനസിലാക്കിയ സുമ ബുധനാഴ്ച രാത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു.
എഎൻസി ഡിസംബറിൽ തന്നെ റാമഫോസയെ പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സുമ രാജിവച്ചതിനെത്തുടർന്നു എഎൻസി റാമഫോസയെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മറ്റു സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വോട്ടെടുപ്പു വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പു നടപടികൾക്കു മേൽനോട്ടം വഹിച്ച ചീഫ് ജസ്റ്റീസ് മൊഗോംഗ് മൊഗോംഗ് റാമഫോസയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
1994ൽ എഎൻസി അധികാരത്തിലെത്തിയ നാൾ മുതൽ റാമഫോസയ്ക്ക് അധികാരക്കസേരയിൽ നോട്ടമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. നെൽസൺ മണ്ഡേല തന്നെ പിൻഗാമിയായി പ്രഖ്യാപിക്കാത്തതിൽ അദ്ദേഹം രോഷാകുലനായിരുന്നു. തുടർന്നു രാഷ്ട്രീയം വിട്ട് ബിസിനസിൽ ശ്രദ്ധിക്കാൻ തുടങ്ങി. ഒടുവിൽ അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം സാധിച്ചു. ജനങ്ങളുടെ ദാസനായിരിക്കുമെന്നും സന്പദ്വ്യവസ്ഥ മെച്ചപ്പെടത്തുമെന്നും 65കാരനായ റാമഫോസ ഉറപ്പു നൽകി
തന്നെ പുറത്താക്കി റാമഫോസയെ അധികാരത്തിലേറ്റിയ എഎൻസി നടപടി ശരിയായില്ലെന്നു സ്ഥാനമൊഴിയാൻ നിർബന്ധിതനായ സുമ പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് എഎൻസി തീരുമാനത്തിനു വഴങ്ങുകയാണെന്നു 30 മിനിറ്റു ദീർഘിച്ച ടിവി പ്രസംഗത്തിൽ സുമ പറഞ്ഞു.
സുമയുടെ രാജിയെത്തുടർന്നു ഓഹരിവിപണി കുതിച്ചുകയറി. ഡോളറുമായുള്ള വിനിമയത്തിൽ ദക്ഷിണാഫ്രിക്കൻ റാൻഡിന്റെ നിലയും മെച്ചപ്പെട്ടു.
ഇന്ത്യൻ വംശജരും ബിസിനസ് രംഗത്തെ അതികായരുമായ ഗുപ്ത സഹോദരങ്ങളുടെ സ്വാധീനത്തിനു വഴങ്ങി അഴിമതി നടത്തിയെന്നും സുമയ്ക്കെതിരേ ആരോപണമുണ്ട്.
ഗുപ്തമാരുടെ വസതിയിൽ പോലീസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. കാബിനറ്റ് നിയമനങ്ങളിൽ വരെ ഗുപ്തമാർ സ്വാധീനം ചെലുത്തിയിരുന്നു.
റാമഫോസ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്
01:09 AM Feb 16, 2018 | Deepika.com