കാഠ്മണ്ഡ: നേപ്പാളിന്റെ 41-ാമത്തെ പ്രധാനമന്ത്രിയായി കെപി ശർമ ഒലി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശർമയ്ക്കും സിപിഎൻ-യുഎംഎലിലെ രണ്ടു മന്ത്രിമാർക്കും പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
ശർമ ഒലി നേതൃത്വം നൽകുന്ന ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎൻ മാവോയിസ്റ്റ് കക്ഷി മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ നടത്താത്തത് മന്ത്രിസഭയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തി. മാവോയിസ്റ്റുകൾക്ക് ഡെപ്യൂട്ടി പ്രധാനമന്ത്രിപദം പ്രധാനമന്ത്രി നിഷേധിച്ചതാണ് അവരുടെ പിണക്കത്തിനു കാരണമെന്നു പറയപ്പെടുന്നു.
ഈയിടത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒലിയുടെ സിപിഎൻ-യുഎംഎൽ 121 സീറ്റു നേടി 275 അംഗ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി. നേപ്പാളി കോൺഗ്രസിന് 63 സീറ്റും സിപിഎൻ- മാവോയിസ്റ്റിന് 53 സീറ്റും കിട്ടി. ചൈനയോട് അനുഭാവമുള്ള ഒലി 2015 ഒക്ടോബർ 11 മുതൽ 2016 ഓഗസ്റ്റ് മൂന്നുവരെ നേപ്പാളിൽ പ്രധാനമന്ത്രിയായിരുന്നു.
നാല്പതാം പ്രധാനമന്ത്രിയായ നേപ്പാളി കോൺഗ്രസിലെ ഷേർ ബഹാദൂർ ദ്യൂബെ ഇന്നലെ രാവിലെ രാജിവച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ചിൽ
നേപ്പാളിൽ മാർച്ച് അഞ്ചിനു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പതിനാറിനായിരിക്കും. പ്രഥമ വനിതാ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു നടത്തുന്നത്. പുതിയ പാർലമെന്റ് നിലവിൽ വന്നാൽ പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നാണു നിയമം.
നേപ്പാൾ പ്രധാനമന്ത്രിയായി ശർമ ഒലി അധികാരമേറ്റു
01:09 AM Feb 16, 2018 | Deepika.com