ഹരാരെ: സിംബാബ്വേയിലെ പ്രതിപക്ഷ നേതാവ് മോർഗൻ സാവൻഗിരൈ(65) അന്തരിച്ചു. കുടലിൽ ബാധിച്ച കാൻസറാണ് മരണകാരണം. ദക്ഷിണാഫ്രിക്കയിൽ പോയി ചികിത്സ നേടിയിട്ടും ആരോഗ്യസ്ഥിതി മോശമായിരുന്നു.
സാവൻഗിരൈയുടെ ഒട്ടുമുക്കാൽ ജീവിതവും മുൻ ഏകാധിപതി റോബർട്ട് മുഗാബെയ്ക്കെതിരായ പോരാട്ടമായിരുന്നു. സാവൻഗിരൈയുടെ അസാന്നിധ്യം മേയിൽ നടന്നേക്കാവുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ എംഡിസി പാർട്ടിക്കു വലിയ തിരിച്ചടിയാകും.
കുടുംബം പുലർത്താൻ 16ാം വയസിൽ ഖനിത്തൊഴിലാളിയായ സാവൻഗിരൈ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. 1999ലാണ് മാറ്റത്തിനുവേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റം(എംഡിസി) എന്ന പാർട്ടി രൂപീകരിക്കുന്നത്.
ബ്രിട്ടനിൽനിന്നു സിംബാബ്വേ സ്വാതന്ത്ര്യം നേടിയശേഷം നാലു പതിറ്റാണ്ട് ഏകാധിപത്യഭരണം നടത്തിയ മുഗാബെയെ അദ്ദേഹത്തിന്റെ പാർട്ടിയായ സാനു-പിഎഫ് നിർബന്ധിച്ചു രാജിവയ്പിച്ചത് കഴിഞ്ഞ നവംബറിലാണ്. പകരം പ്രസിഡന്റായ എമേഴ്സൺ എംനൻഗ്വാഗ മേയിൽ തെരഞ്ഞെടുപ്പു നടത്തിയേക്കും. അദ്ദേഹം ജയിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. രണ്ടു വർഷം മുന്പ് സാവൻഗിരൈയ്ക്കു രോഗം സ്ഥിരീകരിച്ചപ്പോൾ അധികാരത്തർക്കം ഉടലെടുത്ത എംഡിസി ഇപ്പോൾ ദുർബലമാണ്. പാർട്ടി പിളരാനും സാ ധ്യതയുണ്ട്.
സാവൻഗിരൈ അന്തരിച്ചു
01:09 AM Feb 16, 2018 | Deepika.com