ലണ്ടൻ: ഒന്‍പതിനായിരം കോടി രൂപയുടെ വായ്പാതട്ടിപ്പു നടത്തി ലണ്ടനിലേക്കു മുങ്ങിയ വിജയ് മല്യക്ക് ദൈനംദിന ചെലവുകൾ നടത്താൻ ആഴ്ചതോറും 18,325.31 പൗണ്ട്(16.4 ലക്ഷം രൂപ) ബ്രിട്ടീഷ് ഹൈക്കോടതി അനുവദിച്ചു. മല്യയുടെ 150 കോടി ഡോളർ വരുന്ന സ്വത്തുക്കൾ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അലവൻസായി തുക ലഭിക്കുന്നത്. ഹൈക്കോടതിയിലെ വാണിജ്യവിഭാഗം കോടതി ജനുവരി 30നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തേ 5,000 പൗണ്ട്(4.49 ലക്ഷം രൂപ) വച്ച് ആഴ്ച ലഭിച്ചിരുന്നു. ഇത് കൂട്ടി നല്‍കണമെന്ന മല്യയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കർണാടകയിലെ കടം തിരിച്ചുപിടിക്കൽ ട്രിബ്യൂണൽ(ഡിആർടി) കഴിഞ്ഞ വർഷമാണ് മല്യയുടെ ലോകവ്യാപകമായുള്ള സ്വത്തുക്കൾ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതേത്തുടർന്നാണ് മല്യക്കു ബ്രിട്ടനിൽ അലവൻസ് ലഭിച്ചുതുടങ്ങിയത്.
തട്ടിപ്പിനും പണം വെളുപ്പിക്കലിനും മല്യക്കെതിരേ ഇന്ത്യയിൽ കേസുകളുണ്ട്. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
മല്യക്ക് ആഴ്ചച്ചെലവിനു കിട്ടുന്നത് 16.4 ലക്ഷം
01:09 AM Feb 16, 2018 | Deepika.com