ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശ് സന്ദർശിക്കുന്നതിനെ എതിർത്ത് ചൈന. തെക്കൻ ടിബറ്റിന്റെ ഭാഗമാണു പ്രദേശമെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയുടെ നടപടി അതിർത്തിത്തർക്കത്തെ സങ്കീർണമാക്കുമെന്നും ചൈന മുന്നറിയിപ്പു നൽകി.
നയതന്ത്രതലത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. ഇന്ത്യയുമായുള്ള അതിർത്തിപ്രശ്നത്തിൽ ചൈനയുടെ നിലപാട് വ്യക്തവും നേരായ രീതിയിലുള്ളതുമാണ്. അരുണാചൽ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തെ ചൈനീസ് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ശക്തമായി എതിർക്കുകയാണെന്നും ജെംഗ് പറഞ്ഞതായി ഔദ്യോഗിക മാധ്യമമായ സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തർക്കങ്ങൾ കൃത്യമായ രീതിയിൽ പരിഹരിക്കണമെന്ന ധാരണയിൽ ഇരു രാജ്യങ്ങളും എത്തിയതാണ്. അതിർത്തിത്തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണു ധാരണയെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ എതിർത്ത് ചൈന
01:09 AM Feb 16, 2018 | Deepika.com