കുവൈത്ത് സിറ്റി: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളിലൂടെ സമാധാനവും പുരോഗതിയും ഉറപ്പാക്കാനാകണം ഇന്ത്യ ശ്രമിക്കേണ്ടതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യന്‍ വംശജയായ ഇള്ഡയെ വിവാഹം ചെയ്തതു മുതല്‍ ഇന്ത്യയോടും ഇന്ത്യക്കാരോടും തനിക്കും പ്രത്യേക മമതയും ആദരവും ഉണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ദീപികയോടു പറഞ്ഞു.
എല്ലാ വിധത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളും ലോകത്തുനിന്ന് ഉന്മൂലനം ചെയ്യേണ്ടതുണ്ട്. സമാധാനത്തിലൂടെ മാത്രമേ ഓരോ ജനതയ്ക്കും മനുഷ്യാവകാശങ്ങളും തുല്യാവസരങ്ങളും അന്തസും നല്‍കാനാകൂ. ദക്ഷിണേഷ്യയുടെയും ലോകത്തിന്റെയും സമാധാനത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു പരിഹാരം കാണേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ് പ്രധാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്കിസ്ഥാന് പ്രധാനമന്ത്രിയുമായും ഇതിനായി താന്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴത്തെ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിച്ച് ചര്‍ച്ചകളിലേക്ക് കടക്കേണ്ടത് ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ പ്രധാനമാണ്- കുവൈത്ത് അമീറിന്റെ ഔദ്യോഗിക ആസ്ഥാനമായ ബയാണ് പാലസില്‍ നടന്ന ഇറാക്ക് പുനരുദ്ധാരണത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിനിടെ ദീപികയോട് സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ തലവനും പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയുമായ ആന്റോണിയോ മാനുവല്‍ ഡി ഒലിവേര ഗുട്ടെറസ്.
ഗോവക്കാരിയായ ഭാര്യ ഇള്ഡയുമൊത്ത് പല തവണ ഗോവയും ഡല് ഹിയും ഗുട്ടെറസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഗോവ ഇന്ത്യയുടെ ഭാഗമായി മാറിയപ്പോള്‍ പോര്‍ച്ചുഗലിലേക്ക് കുടിയേറിയ കുടുംബാംഗമാണ് ഇള്ഡ കാന്ഡിഡ ഡി ഒലിവേര . ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിച്ചപ്പോള്‍ ഗുട്ടെറസ് സന്ദർശിച്ച യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമല്ലാത്ത ഏകരാജ്യവും ഇന്ത്യയാണ്. രക്ഷാ സമിതി പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്ന ഗുട്ടെറസ് പക്ഷേ, ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളുടെ തീരുമാനമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടുന്നു.
ജോര്‍ജ് കള്ളിവയലില്‍
ഇന്ത്യ-പാക് പ്രശ്നപരിഹാരത്തിനു ചർച്ചതന്നെ മാർഗം
12:54 AM Feb 15, 2018 | Deepika.com