കോപ്പൻഹേഗൻ: രാജപദവി നിഷേധിക്കപ്പെട്ടതിൽ പരിഭവിച്ചു കഴിഞ്ഞിരുന്ന ഡെന്മാർക്കിലെ ഹെന്റിക് രാജകുമാരൻ 83-ാം വയസിൽ അന്തരിച്ചു. ഭാര്യയും ഡെന്മാർക്കിലെ രാഞ്ജിയുമായ മർഗരീത്തയുടെ കബറിടത്തിനു സമീപം തന്നെ അടക്കരുതെന്ന് അദ്ദേഹം കഴിഞ്ഞവർഷം തുറന്നടിക്കുകയുണ്ടായി. ഭർത്താവിന്റെ ആഗ്രഹത്തിന് എതിരു നിൽക്കില്ലെന്നു രാജ്ഞി വ്യക്തമാക്കി.
രാജകീയ ദന്പതികളെ ഒരു കബറിടത്തിൽ അടക്കണമെന്ന 459 വർഷത്തെ ആചാരമാണു ഹെന്റിക് ലംഘിക്കുമെന്നു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച കോപ്പൻഹേഗനു സമീപമുള്ള ഫ്രഡൻസ്ബർഗ് കാസിലിലാണ് ഹെന്റിക് അന്തരിച്ചത്. ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് സ്വന്തം ഇഷ്ടപ്രകാരം ഫ്രഡൻസ്ബർഗ് കൊട്ടാരത്തിലെത്തിക്കുകയായിരുന്നു. മരണ സമയത്ത് മർഗരീത്ത രാജ്ഞിയും മക്കളായ ഫ്രഡറിക്ക്, ജൊവാക്കിം എന്നിവരും ഹെന്റിക്കിന്റെ ശയ്യയ്ക്കു സമീപമുണ്ടായിരുന്നു. വിന്റർ ഒളിന്പിക്സിനു പോയ കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരൻ പിതാവിന്റെ രോഗവിവരം അറിഞ്ഞ് അടിയന്തരമായി മടങ്ങിയെത്തുകയായിരുന്നു.
ഫ്രഞ്ചുകാരനായ ഹെന്റി ക് 1967ലാണ് അന്നു കിരീടാവകാശിനിയായിരുന്ന മർഗരീത്തയെ വിവാഹം ചെയ്തത്. 1972ൽ മർഗരീത്തയ്ക്കു രാജ്ഞിപദവി ലഭിച്ചെങ്കിലും ഹെൻറിക്കിന് പ്രിൻസ് കൺസോർട്ട് എന്ന പദവിയാണു കിട്ടിയത്. തനിക്കു രാജപദവി വേണമെന്ന് അദ്ദേഹം ശഠിച്ചു. 2002ൽ പുതുവത്സരാഘോഷവേളയിൽ രാജ്ഞിയുടെ പ്രതിനിധിയായി മകൻ ഫ്രെഡറിക് പങ്കെടുത്തത് ഹെൻറിക്കിനെ ക്ഷുഭിതനാക്കി. ഇത്രനാളും രണ്ടാമനായിരുന്ന താൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. 2016ൽ ഒൗദ്യോഗിക ചുമതലകൾ ഒഴിഞ്ഞ അദ്ദേഹം പിന്നീട് ഫ്രാൻസിലുള്ള സ്വന്തം മുന്തിരിത്തോട്ടത്തിലും മറ്റുമായാണു സമയം ചെലവഴിച്ചത്.
രാജകീയ കബറടക്കച്ചടങ്ങുകൾ വേണ്ടെന്നു ഹെന്റിക് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ കബറടക്കം സ്വകാര്യചടങ്ങായിരിക്കുമെന്നു കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.
പരിഭവം തീരാതെ ഹെന്റിക് രാജകുമാരൻ വിടവാങ്ങി
12:54 AM Feb 15, 2018 | Deepika.com