യെരേവാൻ: കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 15-ാമതുസമ്മേളനം അർമേനിയൻ അപ്പസ്തോലിക് സഭയുടെ ആസ്ഥാനമായ ഹോളി എക്മിയാസിനിൽ സമാപിച്ചു.
റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്റെ പ്രസിഡന്റ് കർദിനാൾ കൂർട്ട് കോഹ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താ ആംബാ ബിഷോയി എന്നിവരുടെ നേതൃത്വത്തിലുള്ള സമ്മേളനത്തിൽ പരിശുദ്ധ കൂദാശകളെപ്പറ്റിയുള്ള ചർച്ചകളാണ് നടന്നത്.
അനുരഞ്ജനകൂദാശ, തിരുപ്പട്ടം, രോഗീലേപനം എന്നീ കൂദാശകളാണ് ചർച്ചയ്ക്കു വിഷയമായത്. കത്തോലിക്കാ സഭാംഗങ്ങളും ഓർത്തഡോക്സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളിൽ ആദിമനൂറ്റാണ്ടുകളിൽ പാശ്ചാത്യപൗരസ്ത്യസഭകളിലെല്ലാം കൂദാശകളുടെ ദൈവശാസ്ത്രത്തിലും പരികർമത്തിലും അന്തസത്തയിൽ ഐക്യമുണ്ടെന്ന് അംഗങ്ങൾ വിലയിരുത്തി.
അർമേനിയൻസഭയുടെ പാത്രീയർക്കീസും കാതോലിക്കായുമായ കാരെക്കിൻ രണ്ടാമനുമായി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. മുപ്പത് അംഗങ്ങളുള്ള കമ്മീഷനിൽ സിറിയൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാർ തെയോഫിലോസ്, മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ മാർ ദെമേത്രിയൂസ് എന്നിവരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കലുമാണ് ഇന്ത്യയിൽനിന്നുള്ളത്. കമ്മീഷന്റെ അടുത്ത സമ്മേളനം 2019 ജനുവരി 27 മുതൽ ഫെബ്രുവരി രണ്ടു വരെ സഭൈക്യത്തിനുള്ള റോമിലെ പൊന്തിഫിക്കൽ കൗണ്‍സിൽ ആസ്ഥാനത്തു നടക്കും.
കത്തോലിക്കാ-ഓർത്തഡോക്സ് ദൈവശാസ്ത്ര ഡയലോഗ് സമാപിച്ചു
12:54 AM Feb 15, 2018 | Deepika.com