കുവൈത്ത് സിറ്റി: കൊടുംഭീകരതയുടെ ഇരകളായ ഇറാക്കിലെ ജനങ്ങളോടൊപ്പം ഐക്യരാഷ്ട്രസഭയും ലോകം മുഴുവനും ഉണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടരസ്. ഇറാക്കിന്റെ സുരക്ഷയിലൂടെ ലോകത്തിനാകെ സുരക്ഷയാണ് നേടുന്നതെന്ന് ഇറാക്ക് പുനരുദ്ധാരണത്തിനായി കുവൈറ്റില്‍ ഇന്നലെ സമാപിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസ് ഭീകരര്‍ക്കുമേല്‍ വിജയം നേടിയ ഇറാക്കിനെയും സൈന്യത്തെയും അഭിനന്ദിക്കുന്നു. ഇറാക്കില്‍ സുസ്ഥിരഭരണം ഉറപ്പാക്കുന്നതില്‍ അടുത്ത മേയില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാകും. കുവൈത്ത് അമീറിന്റെ ബയാണ് പാലസില്‍ നടന്ന സമ്മേളനത്തില്‍ ഗട്ടെരസ് ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും സമാധാനം ഉറപ്പാക്കുകയും ചെയ്യാതെ രാജ്യങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകില്ല. മനുഷ്യാവകാശമെന്നത് രാഷ്്ട്രീയവും മതപരവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ എല്ലാ അവകാശങ്ങളും എല്ലാ പൗരന്മാര്ക്കും ഉറപ്പാക്കുകയാണ്. ഇറാക്കിലെ ജനത നേരിട്ട ദുരന്തം സമാനതകളില്ലാത്തതാണ്. നിഷ്ഠുരമായ കൊലപാതകങ്ങളും കൊടിയ പീഡനങ്ങളും മുതല്‍ ലൈംഗിക അടിമകളാക്കിയവര്‍ വരെ നേരിട്ട വേദനകളും മുറിവുകളും ഉണക്കേണ്ടതുണ്ടെന്നും ഗുട്ടെരസ് പറഞ്ഞു.
ഇറാക്കിന്റെ പുനരുദ്ധാരണത്തിനായി 3,000 കോടി ഡോള റിന്റെ സഹായവാഗ്ദാനമാണു സമ്മേളനത്തിൽ ഉണ്ടായത്. 200 കോടി ഡോളര്‍ നല്‍കുമെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബ പ്രഖ്യാപിച്ചു. ഇതില്‍ നൂറു കോടി വായ്പയായും നൂറു കോടി നിക്ഷേപമായും ആകും നല്‍കുക.
കൊടുംഭീകരതകളില്നിന്നു മോചിതരായ ഇറാക്കിലെ ജനങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് ചടങ്ങില്‍ പ്രസംഗിച്ച ഇറാക്ക് പ്രധാനമന്ത്രി ഡോ. ഹൈദര്‍ അല്‍ അബാദി നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും പങ്കെടുത്തു.
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറുണ്ടെങ്കില്‍ ഭീകരതയ്ക്കു മേല്‍ വിജയം നേടാനും സമാധാനം കൈവരിക്കാനും കഴിയുമെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശ, സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധി ഫെഡറിക്ക മൊഗേരിനി അഭിപ്രായപ്പെട്ടു. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം മാത്രം പോര. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ സഹായവും എത്തിച്ചു നല്‍കാനാകണം. ഇറാക്കിലെ തകര്‍ന്നടിഞ്ഞ നഗരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് മനുഷ്യന് കരുത്ത് നല്‍കുകയാണ് ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ നല്കുന്നതിനു പുറമെ, യൂറോപ്യന്‍ യൂണിയന് മാത്രം ഇറാക്കിന് 40 കോടി യൂറോയുടെ സഹായം നല്‍കുമെന്ന് ഫെഡറിക്ക പറഞ്ഞു.
ഇറാക്കിന്റെ പുനരുദ്ധാരണത്തിന് കൈകയച്ച് സഹായം നല്‍കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 150 കോടി ഡോളര്‍ ഇറാക്കിനായി നല്കി. സ്വകാര്യ നിക്ഷേപകര്‍ അടക്കം 300 കോടി ഡോളറിന്റെ നിക്ഷേപങ്ങളും സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇറാക്കിനൊപ്പം ലോകം മുഴുവനുണ്ടെന്നു യുഎൻ
12:54 AM Feb 15, 2018 | Deepika.com