കനേഡിയൻ തത്വചിന്തകനായ മാർഷൽ മക് ലൂഹൻ 1962ൽ ആഗോളഗ്രാമം എന്ന ആശയം മുന്നോട്ടുവയ്ക്കുന്പോൾ ഇന്റർനെറ്റ് എന്നത് വെറുമൊരു സങ്കല്പം മാത്രമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഭൂഗോളം ഒരു സ്മാർട്ട്ഫോണിലേക്ക് ചുരുങ്ങിയപ്പോൾ അതിനു കാരണമായത് വിവരസാങ്കേതികവിദ്യയുടെ വളർച്ചയായിരുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക രംഗത്ത് വിപ്ലവകരമായ നിരവധി മാറ്റങ്ങൾ ഉണ്ടായി. വിവരസാങ്കേതികവിദ്യയുടെ ഗുണങ്ങൾ എല്ലായിടത്തും ലഭ്യമാകാനും അത് എല്ലാവർക്കും പ്രാപ്യമാകാനും തുടങ്ങി.
ഫീച്ചർ ഫോണിൽനിന്ന് സ്മാർട്ട്ഫോണിലേക്ക്
1995ലാണ് ആദ്യമായി മൊബൈൽ ഫോണ്‍ ഇന്ത്യയിലെത്തുന്നത്. 2008ൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി. വളരെപ്പെട്ടെന്നുതന്നെ വിപണി കീഴടക്കി ജനകീയമാകാൻ അതിനു കഴിഞ്ഞു. ഒപ്പം, പത്തു വർഷംകൊണ്ട് അമേരിക്കയെ പിന്നിലാക്കി ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോണ്‍ വിപണിയായി. ആദ്യകാലങ്ങളിൽ വിദേശകന്പനികളുടെ കുത്തകയായിരുന്ന ഇന്ത്യൻ മൊബൈൽ വിപണിയിൽ ഇപ്പോൾ ഇന്ത്യൻ മൊബൈൽ ഫോണ്‍ നിർമാതാക്കളും തങ്ങളുടേതായ സ്ഥാനം നേടിക്കഴിഞ്ഞു.
ജിപിആർഎസിൽനിന്ന് 4 ജിയിലേക്ക്
പത്തുവർഷം മുന്‍പ് ജിപിആർഎസ്, എഡ്ജ്, 2ജി എന്നിവയിലൂടെയായിരുന്നു ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത്. 2008 ഓഗസ്റ്റിൽ അമേരിക്കൻ കന്പനിയായ ആപ്പിൾ അവരുടെ ഐ ഫോണ്‍ 3 ജി ഇന്ത്യയിൽ അവതരിപ്പിക്കുന്പോൾ ഇവിടെ 3 ജി സേവനം ലഭ്യമായിരുന്നില്ല. ഫോണ്‍ വന്ന് അഞ്ചുമാസങ്ങൾക്കു ശേഷമാണ് 3 ജി സേവനം ലഭ്യമായിത്തുടങ്ങിയത്. 2012ൽ ഭാരതി എയർടെൽ 4 ജി സേവനം നല്കുന്ന രാജ്യത്തെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്കായി. അധികം താമസിക്കാതെതന്നെ 5 ജി സേവനവും പ്രതീക്ഷിക്കാം.
പലചരക്കുകടയിൽനിന്ന് ആമസോണ്‍ ഡോട്ട് കോമിലേക്ക്
എന്തും ഏതും നേരിട്ടു കണ്ട് വിശ്വാസം വരാതെ വാങ്ങാൻ മടിച്ചിരുന്ന ആളുകൾ വർച്വൽ ലോകത്തെ വിശ്വസിച്ച് ഭക്ഷണംപോലും ഓർഡർ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുക്കാനുള്ള സാധനങ്ങളുടെ അളവും വേഗത്തിലുള്ള വിനിമയവും മാറ്റിവാങ്ങാനുള്ള സൗകര്യവും സമയലാഭവുമൊക്കെ ആളുകളെ ഇന്റർനെറ്റ് ഷോപ്പിംഗിലേക്ക് ആകർഷിക്കുന്നു.
ദൂരദർശനിൽനിന്ന് നെറ്റ്ഫ്ലിക്സിലേക്ക്
ടെലിവിഷൻ എത്തി കുറേ വർഷത്തേക്ക് വാർത്തകൾക്കും വിനോദങ്ങൾക്കും ദൂരദർശനെയാണ് ഇന്ത്യൻ ജനത ആശ്രയിച്ചിരുന്നത്. 2008 ആയപ്പോഴേക്കും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കേബിൾ ടിവി എത്തി. പക്ഷേ അതിനു ശേഷമുള്ള 10 വർഷത്തിനിടെ ടെലിവിഷൻരംഗത്ത് കാതലായ മാറ്റം സംഭവിച്ചു. ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമവും വ്യാപകവുമായതോടെ വലിയ ടെലിവിഷൻ സ്ക്രീനുകൾ ചെറിയ മൊബൈൽ സക്രീനുകൾക്കു വഴിമാറി. മിക്ക ടെലിവിഷൻ ഷോകളും ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ എന്നിവയുടെ വരവോടെ ടിവി ഷോകൾ പോക്കറ്റിലാക്കി നടക്കാനും എപ്പോൾ, എവിടെ വേണമെങ്കിലും കാണാനും സാധിക്കുന്നു.
റിക്ഷയിൽനിന്ന് യൂബറിലേക്ക്
പത്തുവർഷം മുന്‍പ് കാറുപിടിച്ചൊരു യാത്രയൊക്കെ സാധാരണക്കാർക്ക് ആഡംബരമായിരുന്നു. എന്നാൽ ഓണ്‍ലൈൻ ടാക്സി സർവീസുകൾ എത്തിയതോടെ അവയുടെ ചെലവ് വളരെ കുറഞ്ഞു. ഈ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണവും കൂടിവരുന്നു.
വർച്വൽ റിയാലിറ്റിയുടെയും ആർട്ടിഫിഷൽ ഇന്റലിജസിന്റെയും ലോകമാണ് ഇനി വരാനുള്ളത്. ശാസ്ത്രസാങ്കേതികവിദ്യകൾ വികസിക്കുന്പോൾ മാവേലിനാട് തിരികെകിട്ടുമെന്ന് പ്രവചിക്കുന്നവരുണ്ട്. മാർഷൽ മക് ലൂഹനെപ്പോലെ അവരുടെ പ്രവചനവും എന്നെങ്കിലും ശരിയായി വരാം.
റോസ് മേരി ജോൺ
ജിപിആർഎസിൽനിന്ന് 4ജി വോൾട്ടിയിലേക്ക്
11:43 PM Feb 13, 2018 | Deepika.com