കുവൈത്ത് സിറ്റി: ഭീകരതയെ ഇല്ലായ്മ ചെയ്തു സാമ്പത്തികവളര്‍ച്ച ഉറപ്പാക്കണമെന്നു കുവൈത്തില്‍ ഇന്നലെ ആരംഭിച്ച ആഗോള ഉച്ചകോടി അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങളിലും യുദ്ധത്തിലും തകര്‍ന്നടിഞ്ഞ ഇറാക്കിന്റെ പുനരുദ്ധാരണത്തിനായി കുവൈത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ ആഹ്വാനം.
ആഗോള സാമ്പത്തിക ശക്തികളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളും അടക്കം എഴുപതോളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് കുവൈത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനം വികസനത്തിലൂടെ സമാധാനം ലഭ്യമാക്കുമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ ഇറാക്കിലെ പ്രത്യേക പ്രതിനിധി ലിസ ഗ്രാന്‍ഡെ അഭിപ്രായപ്പെട്ടു. കുവൈത്ത് സിറ്റിയിലെ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്, ഇന്ത്യ, അറബ് രാജ്യങ്ങള്‍ അടക്കമുള്ള 250ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
സമാധാനവും മനുഷ്യത്വവും പുലരുമ്പോള്‍ മാത്രമേ ഏതൊരു ജനതയ്ക്കും സന്തോഷം അനുഭവിക്കാനാവൂ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇറാക്കിന്റെ പുനരുദ്ധാരണത്തിനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന് സമ്മേളനം വാഗ്ദാനം ചെയ്തു. ഇറാക്കിനും ലോകത്തിനും കുവൈത്ത് സമ്മേളനം പുതിയ പ്രതീക്ഷയാകുമെന്ന് കുവൈത്ത് ധനമന്ത്രി ഡോ. നയിഫ് അല്‍ ഹജ്രഫ് പറഞ്ഞു.
ഇറാക്കില്‍ നിക്ഷേപത്തിന് വലിയ അവസരങ്ങളാണ് ലോകത്തിനു മുന്നില്‍ തുറന്നിടുന്നതെന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും ഇറാക്കിലെ കാബിനറ്റ് മന്ത്രിമാരുടെ സെക്രട്ടറി ജനറല്‍ മഹ്ദി അല്‍ അലക ദീപികയോടു പറഞ്ഞു. കുവൈത്തില്‍ ഇന്നലെ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ഇന്ന് പങ്കെടുക്കും. കുവൈത്തിന്റെയും ഇറാക്കിന്റെയും സൗഹൃദരാജ്യമെന്ന നിലയിലും ഗള്‍ഫ് മേഖലയുടെ സമഗ്ര വികസനത്തില്‍ ഇന്ത്യൻ ജനത വഹിക്കുന്ന വലിയ പങ്കും പ്രത്യാശയോടെയാണ് ഇറാക്ക് കാണുന്നതെന്ന് ഇറാക്ക് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി തലവന്‍ ഡോ. അബ്ദുള്‍ കരീം അല്‍ ഫദീല്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ലോകബാങ്കുമായി ചേര്‍ന്ന് ഇറാക്കിന്റെ പുനരുദ്ധാരണത്തിന് ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കുവൈത്ത് ഉച്ചകോടി സുപ്രധാനമാകുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജറള്ള അഭിപ്രായപ്പെട്ടു.
ജോര്‍ജ് കള്ളിവയലില്‍
ഇറാക്കിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കുവൈത്തിൽ അന്താരാഷ്ട്ര സമ്മേളനം
01:03 AM Feb 13, 2018 | Deepika.com