മസ്കറ്റ്: ഒമാൻ സന്ദർശനവും എണ്ണസന്പന്നമായ ഗൾഫ് രാജ്യങ്ങളിലെ ഉന്നതനേതാക്കളുമായുള്ള ആശയവിനിമയവും ഉഭയകക്ഷിബന്ധത്തിന്റെ എല്ലാമേഖലകൾക്കും ഉത്തേജനം പകർന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമാൻ സന്ദർശിക്കണമെന്ന ഏറെനാളായുള്ള ആഗ്രഹം സഫലമായെന്നും രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയായശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രതിരോധമേഖലയിലെ സഹകരണമുൾപ്പെടെ എട്ട് കരാറുകളിൽ ഒപ്പിടാനും സന്ദർശനത്തിൽ കഴിഞ്ഞു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊഷ്മളസ്വീകരണമൊരുക്കിയ ഒമാൻ സുൽത്താന്‍ അദ്ദേഹം നന്ദിപറഞ്ഞു. വ്യക്തിപരമായി സുൽത്താൻ നൽകിയ ശ്രദ്ധയെക്കുറിച്ചും മോദി ഓർമിച്ചു. ഏറെ ബഹുമാനിതനായാണു താൻ ജന്മനാട്ടിലേക്കു നടന്നതെന്നും മോദി പറഞ്ഞു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്നലെ നാട്ടിലേക്കു തിരിച്ചു. റോയല്‍ വിമാനത്താവളത്തില്‍ എണ്ണ, പാചകവാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി യാത്രയയപ്പു നല്കി. മന്ത്രിമാരും ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പടെയുള്ളവരും എത്തിയിരുന്നു.
സന്ദർശനത്തിന്റെ രണ്ടാംദിനം സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിലും മസ്കറ്റ് ശിവക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തി.
ഒമാൻ സന്ദർശനം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തും: മോദി
12:24 AM Feb 13, 2018 | Deepika.com