മോസ്കോ: റഷ്യയിൽ യാത്രാവിമാനം തകർന്നുവീണ് 71 പേർ മരിച്ചു. 65 യാത്രക്കാരും പൈലറ്റ് അടക്കം ആറു ജീവനക്കാരുമാണു മരിച്ചത്. കസാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഉരൽസിലെ ഒാർസ്ക് സിറ്റിയിലേക്കു പുറപ്പെട്ട സരതോവ് എയർലൈൻസിന്റെ ആന്റോനോവ് എഎൻ 148 വിമാനമാണ് അപകടത്തിൽപെട്ടത്.
മോസ്കോയിലെ ദോമോദെദോവോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം രണ്ടു മിനിറ്റിനുശേഷം റഡാർ പരിധിയിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തീപിടിച്ചു വിമാനം താഴേക്കു പതിക്കുന്നതു കണ്ടതായി അർഗുനോവ് ഗ്രാമവാസികൾ പറഞ്ഞു. വിമാനം തകർന്നുവീണ പ്രദേശത്തേക്കു ഗതാഗതസൗകര്യമില്ലാത്തതിനാൽ ഏറെ വൈകിയാണു രക്ഷാപ്രവർത്തകർ എത്തിയത്.
മഞ്ഞുമൂടിയ പ്രദേശത്ത് വിമാനാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ വാർത്താഏജൻസികൾ പിന്നീടു പുറത്തുവിട്ടു. കാലാവസ്ഥാവ്യതിയാനമാകാം ദുരന്തകാരണമെന്നു റഷ്യൻ ഗതാഗതമന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് വ്ളാദിമിർ പുടിൻ പറഞ്ഞു.
ഏഴുവർഷം പഴക്കമുള്ള വിമാനം റഷ്യയിലെ ആഭ്യന്തര വിമാനക്കന്പനിയിൽനിന്ന് സരതോവ് എയർലൈൻസ് വാങ്ങുകയായിരുന്നു. 1930ൽ സ്ഥാപിച്ച സരതോവ് എയർലൈൻസിന്റെ വിമാനങ്ങൾ റഷ്യയുടെ 30 പട്ടണങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.
വിമാനാപകടങ്ങൾ റഷ്യയിൽ തുടർക്കഥയാണ്. കഴിഞ്ഞവർഷം നവംബറിൽ റഷ്യയുടെ കിഴക്കൻതീരത്ത് വിമാനം തകർന്ന് ആറുപേർ മരിച്ചിരുന്നു. 2016 ഡിസംബറിൽ റഷ്യൻ സൈന്യത്തിന്റെ റെഡ് ആർമി കൊയർ സംഘം സഞ്ചരിച്ച വിമാനം തകർന്നുവീണ് 92 പേരാണു മരിച്ചത്.
സോചി ബ്ലാക് റിസോർട്ട് വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടൻ തകർന്നുവീഴുകയായിരുന്നു. സിറിയയിലെ റഷ്യൻ സൈനികരെ അഭിവാദ്യം ചെയ്യാൻ പുറപ്പെട്ടതായിരുന്നു കൊയർ സംഘം. 2016 മാർച്ചിൽ റോസ്ദോവ് ഓൺ ദോൺ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഫ്ളൈ ദുബായ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെത്തുടർന്നു തകർന്നുവീണ് 62 യാത്രക്കാർ മരിച്ചിരുന്നു.
റഷ്യയിൽ യാത്രാവിമാനം തകർന്നു 71 മരണം
12:54 AM Feb 12, 2018 | Deepika.com