കൊളംബോ: ശ്രീലങ്കൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി(എസ്എൽപിപി) അട്ടിമറി ജയം നേടി. ഇതോടെ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രജപക്സെയുടെ ശക്തമായ മടങ്ങിവരവിനു സാധ്യത തെളിഞ്ഞു.
341 പ്രാദേശിക ഭരണസമിതികളിലെ 340ലേക്കും ശനിയാഴ്ച തെരഞ്ഞെടുപ്പു നടന്നു. ഫലം അറിവായ 182 ൽ 143ലും എസ്എൽപിപി അധികാരം നേടി. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി(യുഎൻപി) 17 ഇടത്തും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി(എസ്എൽഎഫ്പി) ഏഴിടത്തുമാണ് അധികാരത്തിലെത്തിയത്.
വോട്ടുവിഹിതത്തിലും രജപക്സെയുടെ പാർട്ടി ബഹുദൂരം മുന്നിലാണ്. അവർക്ക് 41.72 ശതമാനം വോട്ടുകൾ ലഭിച്ചു. വിക്രമസിംഗെയുടെ പാർട്ടിക്ക് 28.84ഉം സിരിസേനയുടെ പാർട്ടിക്ക് 4.80ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിരിസേനയുടെയും വിക്രമസിംഗെയുടെയും പാർട്ടികൾ സഖ്യമുണ്ടാക്കി രജപക്സെയെ തോല്പിക്കുകയായിരുന്നു. ഇപ്പോൾ നേടിയിരിക്കുന്ന വിജയം രജപക്സെയ്ക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കരുത്തു പകരും. എൽടിടിഇയെ ഇല്ലാതാക്കിയ രജപക്സെയെ ലങ്കയിലെ ഭൂരിപക്ഷമായ സിംഗള ബുദ്ധവിഭാഗം ആരാധനയോടെയാണു കാണുന്നത്.
തമിഴ് വംശജരുടെയും മുസ്ലിം വിഭാഗങ്ങളുടെയും പിന്തുണ തേടിയാണ് സിരിസേന സഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രജപക്സെയെ തോല്പിച്ചത്. എന്നാൽ അധികാരത്തിലെത്തിയശേഷം ഇരുവരും തമ്മിൽ രസത്തിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു വോട്ടർമാർക്കു നന്ദി അറിയിച്ച രജപക്സെ, വിജയാഘോഷം ശാന്തമായിരിക്കണമെന്ന് അഭ്യർഥിച്ചു.
ശ്രീലങ്കൻ തദ്ദേശ തെരഞ്ഞെടുപ്പിൽ രജപക്സെയുടെ പാർട്ടിക്കു ജയം
12:54 AM Feb 12, 2018 | Deepika.com