ദാവോസ്: ഭീകരത, കാലാവസ്ഥാ വ്യതിയാനം എന്നിവയാണു ലോകത്തിന്റെ പ്രധാനപ്പെട്ട ആശങ്കകളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം സംരക്ഷണവാദവും ഉയർന്നുവരുന്നു. കാലാവസ്ഥ ദിനംപ്രതിമാറി മറിയുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനേ നമുക്കു കഴിയൂ. എന്നാല്‍ എത്ര രാജ്യങ്ങള്‍ അതിനു തയാറാകുമെന്നതാണ് പ്രസക്തം-സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു.
മറ്റൊരു ആശങ്ക ഭീകരവാദമാണ്. നല്ല ഭീകരവാദമെന്നും ചീത്ത ഭീകരവാദമെന്നും ബോധപൂർവമുള്ള തരംതിരിക്കൽ ഭീകരവാദത്തെക്കാൾ അപകടകരമാണ്. വിദ്യാഭ്യാസമുള്ള, മികച്ച നിലയില്‍ ജീവിക്കുന്ന യുവത്വം പോലും ഭീകരവാദത്തിലേക്കു വഴിതെറ്റിപ്പോകുന്നു. മൂന്നാമത്തെ വെല്ലുവിളിയെന്നതു സംരക്ഷണ വാദമാണ്. ആഗോളവത്കരണത്തിനു വിരുദ്ധമായാണു രാജ്യങ്ങള്‍ സംരക്ഷണവാദം ഉയർത്തുന്നത്.
വ്യാപാരത്തില്‍ പുതിയതും കൃത്രിമവുമായ അതിരുകള്‍ വയ്ക്കുകയാണ് ഇതിലൂടെ പല രാജ്യങ്ങളും. ഇത് ആഗോള വിതരണ ശൃംഖലയെ ബാധിക്കും. ഈ സാഹചര്യത്തിൽ ഇന്ത്യ ഉദ്ഘോഷിക്കുന്ന വസുധൈവ കുടുംബകം എന്ന തത്വശാസ്ത്രത്തിനു കൂടുതൽ പ്രസക്തിയുണ്ടാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണനേട്ടങ്ങളും മോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. ജിഎസ്ടി ഉൾപ്പെടെ നിയമനിർമാണം രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെഴുതി. ആഭ്യന്തര ഉദ്പാദനം ഉയർത്താനും സർക്കാരിനു കഴിഞ്ഞു. ഏറ്റവുമൊടുവിൽ 1997 ൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തുന്പോൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉദ്പാദനം (ജിഡിപി)40,000കോടി ഡോളറായിരുന്നു. എന്നാലിപ്പോൾ അത് ആറിരട്ടിയിലേറെ വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളി: നരേന്ദ്ര മോദി
11:30 PM Jan 23, 2018 | Deepika.com