വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയം വാണിജ്യമേഖലയിലും നടപ്പാക്കിത്തുടങ്ങി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകൾ, സൗരോർജ പാനലുകൾ എന്നിവയ്ക്ക് കനത്ത നികുതി ഈടാക്കുന്നതിനു സർക്കാർ അനുമതി നല്കി. ചൈന, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിലകുറഞ്ഞ ഉത്പന്നങ്ങൾ അമേരിക്കൻ കന്പനികൾക്കു നഷ്ടമുണ്ടാക്കുന്നതു തടയാനാണിത്. വാണിജ്യമേഖലയിൽ കൂടുതൽ കർശന നടപടികൾ പ്രതീക്ഷിക്കാമെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
അമേരിക്കയിലെ ഗൃഹോപകരണ നിർമാതാക്കളായ വേൾപൂൾ, സൗരോർജ ഉത്പന്നങ്ങൾ നിർമിക്കുന്ന സുനിവ, സോളാർ വേൾഡ് തുടങ്ങിയ കന്പനികളുടെ നിരന്തര പരാതികളാണ് ഇപ്പോഴത്തെ നടപടിക്കു കാരണം. ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ ഉത്പന്നങ്ങൾ തങ്ങളുടെ താത്പര്യങ്ങൾക്കു ഹാനികരമാണെന്ന ഈ കന്പനികളുടെ വാദം യുഎസ് അന്താരാഷ്ട്ര വാണിജ്യ കമ്മീഷൻ(ഐടിസി) അംഗീകരിച്ചു.
ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകളുടെ എണ്ണം 12 ലക്ഷം വരെയാണെങ്കിൽ 20 ശതമാനം തീരുവ നല്കണമെന്നാണ് ഇപ്പോൾ വ്യവസ്ഥ. 12 ലക്ഷത്തിൽ കൂടുതലായാൽ ഇറക്കുമതി ത്തീരുവ 50 ശതമാനമായിരിക്കും. മൂന്നു വർഷത്തിനു ശേഷം ഇത് യഥാക്രമം 16ഉം 40ഉം ശതമാനമായി കുറയ്ക്കും. സോളാർ സെല്ലുകൾക്കും മൊഡ്യൂളുകൾക്കും 30 ശതമാനമാണ് ഇറക്കുമതിത്തീരുവ. നാലു വർഷത്തിനു ശേഷം 15 ശതമാനമായി കുറയ്ക്കും.
യുഎസ് സർക്കാരിന്റെ സബ്സിഡി വാങ്ങിയാണ് ചൈന സോളാർ ഉത്പന്നങ്ങൾ വിലകുറച്ചു വിൽക്കുന്നതെന്ന് ഐടിസി പറഞ്ഞു.
പുതിയ തീരുമാനത്തെ വേൾപൂൾ സ്വാഗതം ചെയ്തു. ഓഹരിവിപണിയിൽ അവരുടെ മൂല്യം 2.5 ശതമാനം കൂടി. 200 പേർക്കു കൂടി തൊഴിൽ നല്കുമെന്നും കന്പനി അറിയിച്ചു. ചൈനയും ദക്ഷിണകൊറിയയും അമേരിക്കൻ തീരുമാനത്തെ വിമർശിച്ചു.
വാണിജ്യത്തിലും ‘അമേരിക്ക ആദ്യം’; വാഷിംഗ് മെഷീനും സോളാർ പാനലിനും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തി
11:30 PM Jan 23, 2018 | Deepika.com