ലണ്ടൻ: അതിസന്പന്നരായ 42 പേരുടെ സന്പത്ത് ലോകത്തിലെ ദരിദ്രരായ 370 കോടി പേരുടെ സന്പത്തിനു തുല്യം!
ഇന്ത്യയിലെ അതിസന്പന്നരായ 101 പേരുടെ സന്പത്ത് 20.7 ലക്ഷം കോടി രൂപ. കേന്ദ്രസർക്കാരിന്റെ വാർഷിക ബജറ്റിനേക്കാൾ കൂടിയ തുക!!
ഓക്സ്ഫാം എന്ന സന്നദ്ധ സംഘടന പ്രസിദ്ധീകരിച്ച വാർഷിക സർവേയിലെ കണ്ടെത്തലുകളാണിവ. സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ലോക സാന്പത്തിക ഫോറം ഉച്ചകോടി നടക്കുന്നതോടനുബന്ധിച്ചാണ് ഓക്സ്ഫാം ഇതു പ്രസിദ്ധീകരിക്കുന്നത്.
സാന്പത്തിക വികസനം ദരിദ്രരെയല്ല, അതിസന്പന്നരെയാണു സഹായിക്കുന്നതെന്നു കാണിക്കുന്നതാണ് ഓക്സ്ഫാം സർവേകൾ. സർവേയിലെ ചില കണ്ടെത്തലുകൾ:
* കഴിഞ്ഞ വർഷം ലോകം ഉണ്ടാക്കിയ പുതിയ സന്പത്തിന്റെ 82 ശതമാനം അതിസന്പന്നരായ ഒരു ശതമാനത്തിനാണു ലഭിച്ചത്.
* ഇന്ത്യയിൽ കഴിഞ്ഞവർഷമുണ്ടായ സന്പത്തിന്റെ 73 ശതമാനം അതിസന്പന്നരായ ഒരു ശതമാനം പേരുടെ കൈയിലാണെത്തിയത്.
* ഇന്ത്യയിലെ സന്പത്തിന്റെ 58 ശതമാനം അതിസന്പന്നരായ ഒരു ശതമാനത്തിന്റെ കൈയിലാണ്. ലോകത്തിൽ ഇത് 50 ശതമാനമാണ്.
* ഇന്ത്യയിലെ പത്തു ശതമാനം പേരുടെ കൈയിലാണു രാജ്യത്തെ സന്പത്തിന്റെ 73 ശതമാനം. കഴിഞ്ഞ വർഷം ശതകോടീശ്വര (100 കോടി ഡോളർ സന്പത്ത്) പട്ടികയിലേക്കു കയറിയവർ 17. മൊത്തം ഇന്ത്യൻ ശതകോടീശ്വരരുടെ സംഖ്യ 101.
* ഇന്ത്യയിലെ ഒരു വസ്ത്രനിർമാണ കന്പനിയിലെ തൊഴിലാളി 50 വർഷം ജോലി ചെയ്താൽ കിട്ടുന്ന മൊത്തം കൂലി ആ കന്പനിയിലെ ഏറ്റവും വലിയ മാനേജരുടെ 17.5 ദിവസത്തെ വേതനത്തിനൊപ്പമേ ഉള്ളൂ. അതായത് ആ തൊഴിലാളി 941 വർഷം ജോലി ചെയ്താലേ മുന്തിയ മാനേജരുടെ ഒരുവർഷത്തെ ശന്പളത്തിനൊപ്പം കൂലി നേടാനാകൂ.
* ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ സന്പത്ത് 2010 നുശേഷം വർഷം 13 ശതമാനം വീതം കൂടി; തൊഴിലാളികളുടേതാകട്ടെ വർഷം രണ്ടു ശതമാനം വീതവും.
42 = 370 കോടി
01:49 AM Jan 23, 2018 | Deepika.com