ജറുസലം: ജറുസലമിൽ 2019 അവസാനം യുഎസ് എംബസി പ്രവർത്തിച്ചുതുടങ്ങുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രഖ്യാപിച്ചു.
ഇറാനുമായുള്ള ആണവക്കരാർ ദുരന്തമാണെന്നും അതിൽനിന്നു പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻകാരോടു സമാധാന ചർച്ചയ്ക്കു തയാറാവാനും പെൻസ് നിർദേശിച്ചു.
പലസ്തീൻ പാർലമെന്റിനെ (നെസറ്റ് ) അഭിസംബോധന ചെയ്തു പെൻസ് നടത്തിയ പ്രഖ്യാപനങ്ങളെ എംപിമാർ ഹർഷാരവത്തോടെയാണു സ്വീകരിച്ചത്. ജറുസലം പലസ്തീന്റെ തലസ്ഥാനമെന്ന ബാനറുമായി എത്തിയ അറബി വംശജരായ ഇസ്രേലി എംപിമാരെ യോഗത്തിൽനിന്നു പുറത്താക്കി.
ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിസംബർ ആറിനുനടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് പലസ്തീനിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കിഴക്കൻ ജറുസലമിനെ ഭാവി പലസ്തീന്റെ തലസ്ഥാനമായാണു പലസ്തീൻകാർ കാണുന്നത്.
പശ്ചിമേഷ്യൻ പ്രശ്നത്തിൽ ഇനി അമേരിക്കയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്നു പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് പ്രതികരിക്കുകയും ചെയ്തു.
എഴുപതു വർഷമായി നിലനിന്ന തെറ്റ് തിരുത്തിക്കുറിച്ചാണു ട്രംപ് ജറുസലം പ്രഖ്യാപനം നടത്തിയതെന്നു പെൻസ് ചൂണ്ടിക്കാട്ടി. കല്പിതകഥയല്ല, വസ്തുതയാണു കണക്കിലെടുക്കേണ്ടത്-ട്രംപിനെ ന്യായീകരിച്ച് പെൻസ് പറഞ്ഞു.
2020ൽ ട്രംപിന്റെ ഭരണം തീരുന്നതോടെ ടെൽ അവീവിൽനിന്ന് എംബസി മാറ്റുമെന്നായിരുന്നു നേരത്തെ വൈറ്റ്ഹൗസ് സൂചിപ്പിച്ചത്. ഇന്നലെ പെൻസാണു കൃത്യസമയം വ്യക്തമാക്കിയത്. അണ്വായുധം സന്പാദിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നു പെൻസ് തറപ്പിച്ചു പറഞ്ഞു.
ഈജിപ്തിലും ജോർദാനിലും സന്ദർശനം നടത്തിയ ശേഷമാണ് മൈക്ക് പെൻസ് ഇസ്രയേലിൽ എത്തിയത്. പെൻസിന്റെ ജറുസലം സന്ദർശനത്തിൽ പ്രതിഷേധിക്കാൻ ഇന്നു വെസ്റ്റ്ബാങ്കിൽ പൊതുപണിമുടക്കിന് പലസ്തീൻകാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ബത്ലഹേമിൽ ഏതാനും പലസ്തീൻകാർ പെൻസിന്റെ ചിത്രം കത്തിച്ചു. ഗാസയിൽ ഇന്നലെ പൊതുപണിമുടക്കു നടത്തി.
ജറുസലമിൽ യുഎസ് എംബസി 2019ൽ തുറക്കും: മൈക്ക് പെൻസ്
12:30 AM Jan 23, 2018 | Deepika.com