ബർലിൻ: മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയതിനു ജർമനിയിൽ ഒരു പുരുഷ നഴ്സിനെതിരേ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. മരുന്നുകുത്തിവച്ച് അബോധാവസ്ഥയിലാവുന്നവരെ മറുമരുന്നു പ്രയോഗിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു വീരനായകന്റെ പരിവേഷം കെട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
നീൽസ് എച്ച് എന്ന ചുരുക്കപ്പേരുള്ള ഈ പുരുഷ നഴ്സിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. ഓൾഡൻ ബർഗിലെ ആശുപത്രിയിൽ 35 പേരെയും ഡെൽമെഹോസ്റ്റിലെ ക്ലിനിക്കിൽ 62പേരെയും മാരക ഡോസിൽ മരുന്നു കുത്തിവച്ചു് ഇയാൽ കൊലപ്പെടുത്തിയെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. രണ്ടു രോഗികളെ കൊന്ന കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടയിലാണു 97 പേരെ കൊലപ്പെടുത്തിയ പുതിയ കേസ് കോടതിയിലെത്തിയത്.
പത്തുവർഷം മുന്പ് പ്രായം ചെന്ന 28 രോഗികളെ കൊലപ്പെടുത്തയതിന് മറ്റൊരു ജർമൻ നഴ്സിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. രോഗികളുടെ ദയനീയസ്ഥിതി കണ്ടു മടുത്താണ് ഇയാൾ കടുംകൈക്കു തയാറായത്.
ബ്രിട്ടനിൽ 250 രോഗികളെ കൊലപ്പെടുത്തിയ ഡോക്ടർ ഹാരോൾഡ് ഷെർമന് 2000ത്തിൽ ബ്രിട്ടീഷ് കോടതി 15 ജീവപര്യന്തം തടവു വിധിച്ചു. നാലുവർഷത്തിനുശേഷം ഷെർമൻ ജയിലിൽവച്ചു മരിച്ചു.
97 പേരെ കൊലപ്പെടുത്തിയ ജർമൻ നഴ്സിനെതിരേ കുറ്റം ചുമത്തി
12:30 AM Jan 23, 2018 | Deepika.com