ഷാങ്ഹായ്: ദക്ഷിണചൈനാ സമുദ്രത്തിലെ ഹ്യുയാങ്യാൻ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പൽ എത്തിയതിൽ ചൈന രോഷം പ്രകടിപ്പിച്ചു.
ചൈനയുടെ പരമാധികാരത്തിന്മേൽ യുഎസ് കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്ന് ബെയ്ജിംഗ് ആരോപിച്ചു. ഈ മാസം 17നാണ് ദ്വീപിന്റെ 12 നോട്ടിക്കൽ മൈൽ അകലെ മിസൈൽ നശീകരണിയായ യുഎസ്എസ് ഹോപ്പർ എത്തിയതെന്നു ചൈനീസ് വിദേശമന്ത്രാലയം വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മിസൈൽ നശീകരണിയോടു സ്ഥലംവിടാൻ ചൈനീസ് നാവികസേന ആവശ്യപ്പെട്ടുവെന്ന് വിദേശമന്ത്രാലയ വക്താവ് ലു കാംഗ് പറഞ്ഞു.
ദക്ഷിണചൈനാ സമുദ്രം മുഴുവൻ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു ചൈന കരുതുന്നു. എന്നാൽ, സമീപത്തുള്ള മറ്റു രാജ്യങ്ങളും ഈ സമുദ്രഭാഗത്തിൽ അവകാശം ഉന്നയിക്കുന്നുണ്ട്.
ദക്ഷിണചൈനാ സമുദ്രത്തിൽ കൃത്രിമദ്വീപുകൾ നിർമിക്കുകയും സൈനികസജ്ജീകരണം നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ യുഎസ് എതിർക്കുകയാണ്.
മറ്റു രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ മേഖലയിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനീസ് നടപടി അംഗീകരിക്കില്ലെന്നും യുഎസ് വ്യക്തമാക്കി. ഇതിനുമുന്പും ഈ മേഖലയിലേക്കു പട്രോളിംഗിനായി യുഎസ് യുദ്ധക്കപ്പലുകൾ അയച്ചിട്ടുണ്ട്.
സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് മേഖലയിലെ ചൈനയുടെ പരമാധികാരം ലംഘിക്കുന്ന അമേരിക്ക തെറ്റു തിരുത്താൻ തയാറാവണമെന്നു ലു കാംഗ് ആവശ്യപ്പെട്ടു.
തുടർച്ചയായി ദക്ഷിണ ചൈനാ സമുദ്ര മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുന്ന യുഎസിന്റെ നടപടി ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി.
ചൈനയുടെ പരമാധികാരം യുഎസ് ലംഘിച്ചെന്ന്
01:35 AM Jan 21, 2018 | Deepika.com