വാഷിംഗ്ടൺ ഡിസി: കറാച്ചിയിൽ പാനാം വിമാനം റാഞ്ചിയ കേസിലെ പിടികിട്ടാപ്പുള്ളികളായ നാലുപേരുടെ ഫോട്ടോകൾ 31 വർഷത്തിനുശേഷം എഫ്ബിഐ വീണ്ടും പുറത്തുവിട്ടു. ഫോട്ടോഷോപ്പ് ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ ഫോട്ടോകളാണിവ. ഇത്രയും കാലത്തിനുശേഷം പ്രതികൾക്കു വന്ന മാറ്റം മനസിലാക്കാൻ ഇതുപകരിക്കും. ഇവരെക്കുറിച്ചു വിവരം തരുന്നവർക്കു വൻതുക പ്രതിഫലം നേരത്തെ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.
സയിദ് ഹസൻ അബ്ദ് ലത്തീഫ് സഫറിനി എന്ന ഭീകരന്റ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് 1986 സെപ്റ്റംബർ അഞ്ചിനു കറാച്ചിയിൽ പാനാം ഫ്ളൈറ്റ് 73ന്റെ നിയന്ത്രണം പിടിച്ചത്.16 മണിക്കൂറിനു ശേഷം റാഞ്ചികളെ പാക് കമാൻഡോകൾ കീഴടക്കി. യാത്രികരെ രക്ഷപ്പെടാൻ സഹായിച്ച ചണ്ഡിഗഡ് സ്വദേശി ഫ്ളൈറ്റ് അറ്റൻഡന്റ് നീരജാ ഭാനോട്ട് ഉൾപ്പെടെ 20 പേർക്കു ജീവഹാനി നേരിട്ടു. റാഞ്ചൽ സംഭവത്തിൽ കുറ്റസമ്മതം നടത്തിയ സഫറിനിയെ പാക് കോടതി 2004ൽ 160വർഷം തടവിനു ശിക്ഷിച്ചു.
എന്നാൽ വാദൂദ് മുഹമ്മദ് ഹാഫീസ് അൽതുർകി, ജമാൽ സയിദ് അബ്ദുൾ റഹിം, മുഹമ്മദ് അബ്ദുള്ള ഖലീൽ ഹൂസൈൻ അർ റഹയാൽ , മുഹമ്മദ് അഹമ്മദ് അൽ മുനാവർ എന്നീ നാലു പ്രതികളെ പിടികൂടാനായില്ല. പുതിയ ഫോട്ടോകൾ പുറത്തിറക്കിയതിലൂടെ ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
പാനാം വിമാന റാഞ്ചികളുടെ പുതിയ ഫോട്ടോകൾ എഫ്ബിഐ പുറത്തുവിട്ടു
12:43 AM Jan 20, 2018 | Deepika.com