വാഷിംഗ്ടൺ ഡിസി: മാധ്യമപ്രവർത്തകരോടുള്ള കലിപ്പു തീർക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാജവാർത്തകൾക്കെന്ന പേരിൽ അവാർഡുകൾ പ്രഖ്യാപിച്ചു.
മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും ഉൾപ്പെടുന്ന 11 പേരുടെ പട്ടികയാണ് ട്രംപ് പ്രസിദ്ധീകരിച്ചത്.
ന്യൂയോർക്ക് ടൈംസിലെ കോളം എഴുത്തുകാരൻ പോൾ ക്രുഗ്മാനാണ് പട്ടികയിൽ ആദ്യം. ട്രംപിന്റെ തെരഞ്ഞെടുപ്പുവിജയം സാന്പത്തികവിപണിയെ തകർക്കുമെന്ന് അദ്ദേഹം മുന്പെഴുതിയിരുന്നു. ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടുവെന്ന വാർത്ത റിപ്പോർട്ട് ചെയ്ത എബിസി ന്യൂസാണ് രണ്ടാമത്.
വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിലുള്ള മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പ്രതിമ ട്രംപ് മാറ്റിയെന്നു റിപ്പോർട്ട് ചെയ്ത ടൈം മാഗസിൻ മൂന്നാമത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വൈകാതെ വെബ്സൈറ്റ് തകർന്നു.
തെരഞ്ഞെടുപ്പുകാലം മുതലേ ട്രംപും മാധ്യമങ്ങളും രസത്തിലല്ല. തന്നെക്കുറിച്ചു വ്യാജവാർത്തകൾ എഴുതുന്നവർക്ക് അവാർഡ് നല്കുമെന്ന് നവംബറിൽ ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ അവാർഡ് പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
വ്യാജവാർത്തകൾക്കു ട്രംപ് അവാർഡ് പ്രഖ്യാപിച്ചു
01:01 AM Jan 19, 2018 | Deepika.com