ന്യൂഡൽഹി/ടോക്കിയോ: മേക്ക് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ സ്വപ്നം നടപ്പാവില്ലെന്ന് ഏറെക്കുറെ തീരുമാനമായി. ബുള്ളറ്റ് ട്രെയിൻ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വിതരണത്തിൽ ജാപ്പനീസ് സ്റ്റീൽ, എൻജിനിയറിംഗ് വിഭാഗംതന്നെ മുന്നിൽ നിൽക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പദ്ധതിച്ചെലവിൽ ഭൂരിഭാഗം തുകയും ജപ്പാനാണു മുടക്കുന്നത് എന്നതിനാൽ റെയിൽ ലൈൻ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ വിതരണത്തിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും തങ്ങൾക്കു വേണമെന്നാണ് ജാപ്പനീസ് കമ്പനികളുടെ വാദം.
മേക്ക് ഇൻ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയ്ക്കു പ്രാധാന്യം നല്കിയാണ് 2017 സെപ്റ്റംബറിൽ ജപ്പാനും ഇന്ത്യയും ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു കരാറൊപ്പിട്ടത്. ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. നിർമാണത്തിനുള്ള സാങ്കേതികവിദ്യ ജപ്പാൻ നല്കുമെന്നായിരുന്നു കരാർ. 2019ൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുള്ളറ്റ് ട്രെയിൻ അഭിമാനപ്രശ്നമാണ്. രാജ്യത്തെ തൊഴിൽരഹിതർക്കു ജോലി കൊടുത്ത് അവരെ കൈയിലെടുക്കാനുള്ള ശ്രമമാണുള്ളത്. എന്നാൽ, പണം നശിപ്പിക്കാനുള്ള മാർഗമാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി എന്ന ആരോപണവും ഒരു വശത്ത് ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ജപ്പാനിലെയും തൊഴിൽസാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ "മേക്ക് ഇൻ ഇന്ത്യ' ബുള്ളറ്റ് ട്രെയിൻ നിർമാണത്തിന്റെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ് ലിമിറ്റഡ് എംഡി അചൽ ഖരെ പറഞ്ഞു. എന്നാൽ, ഇന്ത്യൻ കമ്പനികളുടെ ഉത്പാദനക്ഷമതയെ ജപ്പാൻ ചോദ്യംചെയ്തെന്നാണ് അണിയറയിൽനിന്നുള്ള റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിർമാണം തുടങ്ങിയാൽ സമയബന്ധിതമായി തീർക്കാൻ കഴിയുമോയെന്നുള്ള സംശയമാണു ജപ്പാനുള്ളത്. കൂടാതെ ഹൈ സ്പീഡ് റെയിൽവേ സംവിധാനങ്ങൾ തയാറാക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ പരിചയക്കുറവും ജപ്പാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
താത്പര്യം ഈ കമ്പനികൾക്ക്
നിപ്പോൺ സ്റ്റീൽ ആൻഡ് സുമിടോമോ മെറ്റൽ കോർപ്, ജെഫ്ഇ ഹോൾഡിംഗ്സ്, കവാസാക്കി ഹെവി ഇൻഡസ്ട്രീസ്, മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്, തോഷിബ കോർപ്, ഹിറ്റാച്ചി ലിമിറ്റഡ്.
അവസരം പാഴാക്കി
റെയിലുകൾ നിർമിക്കാൻ കഴിഞ്ഞ വർഷം ജപ്പാന്റെ നിപ്പോൺ സ്റ്റീലിനെയും ഇന്ത്യയുടെ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിനെയും സംയുക്ത സഹകരണത്തിനായി കേന്ദ്രസർക്കാർ ക്ഷണിച്ചിരുന്നു. എന്നാൽ, ജിൻഡാൽ സ്റ്റീലിന് ഗുണനിലവാരം കുറവാണെന്നു ചൂണ്ടിക്കാട്ടി നിപ്പോൺ സ്റ്റീൽ പിന്മാറി. ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി സ്റ്റീൽ നല്കുന്ന സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയും ഇതേ കാരണത്താൽ തഴയപ്പെട്ടു.
ബുള്ളറ്റ് ട്രെയിനിന്റെ ഡ്രൈവർസീറ്റ് ജപ്പാനുതന്നെ
01:01 AM Jan 19, 2018 | Deepika.com