ബെയ്ജിംഗ്: 2017ൽ ചൈനയുടെ സാന്പത്തികവളർച്ച 6.9 ശതമാനം. 2010നുശേഷം ഇതാദ്യമാണു ചൈന തലേവർഷത്തേക്കാൾ ഉയർന്ന വളർച്ച കുറിച്ചത്. 2016ൽ 6.7 ശതമാനമായിരുന്നു വളർച്ച. ഇതോടെ വളർച്ചത്തോതിൽ ചൈന ഇന്ത്യയെ മറികടന്നു.
കയറ്റുമതിയിലെ കുതിപ്പും വ്യവസായമേഖലയിലെ ശക്തമായ വളർച്ചയുമാണു ലോകത്തിലെ രണ്ടാമത്തെ വലിയ സന്പദ്ഘടനയെ വർഷങ്ങൾക്കുശേഷം മെച്ചപ്പെട്ട വളർച്ചയിലേക്കു നയിച്ചത്. മൂന്നു ദശകത്തോളം ശരാശരി പത്തു ശതമാനം വാർഷികവളർച്ച കാണിച്ചിട്ടാണ് ഈ ദശകത്തിൽ ചൈനീസ് വളർച്ചത്തോത് കുറഞ്ഞത്. ആവശ്യത്തിലേറെ ഫാക്ടറികൾ തുടങ്ങിയതും കന്പനികൾ താങ്ങാനാവാത്ത കടമെടുത്തു വലഞ്ഞതും ചൈനയ്ക്കു പ്രശ്നമായി. ഏറ്റവും വേഗം വളരുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യക്കു മുന്പിൽ അടിയറ വയ്ക്കേണ്ടിവന്നു.
2017ലെ ചൈനീസ് വളർച്ച ഇന്ത്യയുടേതിലും കൂടുതലാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ത്യയുടെ ജിഡിപി വളർച്ച 6.04 ശതമാനം മാത്രമാണ്. ഒക്ടോബർ - ഡിസംബറിലെ വളർച്ചയുടെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. ഏഴു ശതമാനത്തിൽ താഴെ വളർച്ചയാണു പൊതുവേ പ്രതീക്ഷിക്കുന്നത്. അതായത് 2017 ലെ ഇന്ത്യൻ വളർച്ച ചൈനയുടേതിലും കുറവായിരിക്കും.
കഴിഞ്ഞ വർഷം ചൈന 1.3 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നാണു നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചത്. ലോകബാങ്ക് 6.7ഉം അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) 6.8ഉം ശതമാനം വളർച്ചയാണു പ്രതീക്ഷിച്ചത്. ചൈന നേരത്തേ പ്രവചിച്ചതാകട്ടെ 6.5 ശതമാനവും.
2018ൽ ചൈനീസ് വളർച്ച 6.4 ശതമാനത്തിലേക്കു താഴുമെന്ന് ലോകബാങ്ക് പറയുന്നു. ഐഎംഎഫ് 6.5 ശതമാനം പ്രതീക്ഷിക്കുന്നു. 12.84 ലക്ഷം കോടി ഡോളർ (811.52 ലക്ഷം കോടി രൂപ) ആണു ചൈനയുടെ 2017 ലെ ജിഡിപി. ഇന്ത്യ 2017-18-ൽ പ്രതീക്ഷിക്കുന്നതു 170 ലക്ഷം കോടി രൂപയാണ്.
ചൈനീസ് വളർച്ച 6.9 ശതമാനം
01:01 AM Jan 19, 2018 | Deepika.com