മറയൂർ: ജിഎസ്ടി പ്രാബല്യത്തിൽ വന്ന ശേഷം മറയൂരിൽ നടന്ന രണ്ടാമത്തെ ചന്ദന ലേലത്തിൽ രണ്ടു ദിവസങ്ങളിലായി 28.11 കോടി രൂപയുടെ വില്പന. 34.52 ടണ്‍ ചന്ദനം വിറ്റഴിച്ചു. കെഎസ്ഡിഎൽ ബംഗളൂരു, ടിഎസ്ആർ കന്പനി ചെന്നൈ, ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ, മൂന്നാർ കെഎഫ്ഡിസി, കായംകുളം കെഎസ്ടിഡിസി ഷോപ്പ്, സൂര്യ ഹാൻഡിക്രാഫ്റ്റ് ജയ്പുർ, അൽ സന ഫ്രാഗ്രാൻസ് ഡൽഹി, സായി ലളിത് ഫ്രാഗ്രാൻസ് ചെന്നൈ എന്നിവയും ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ദേവസ്ഥാനം, തിരുവന്പാടി ദേവസ്വം, ശ്രീ ദുർഗാദേവി ക്ഷേത്രം, കൊച്ചിൻ ദേവസ്വം, നാൽപതെന്നീശ്വരം ക്ഷേത്രം, ശ്രീ ഗുരുവായൂരപ്പൻ സമാജം എന്നീ ക്ഷേത്രങ്ങളും ആയുർവേദ കന്പനികളായ കോട്ടക്കൽ ആര്യ വൈദ്യശാല, അജസ്തീയ സിദ്ധ ആയുർവേദ ഒൗഷധ ശാല എന്നീ 16 കന്പനികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തിൽ പങ്കെടുത്തത്.
ക്ലാസ് 4, ക്ലാസ് 5 ഇനത്തിൽപ്പെട്ട ചന്ദനത്തിന് കിലോയ്ക്ക് ലഭിച്ച 13,880 രൂപയാണ് ഉയർന്ന വില. ക്ലാസ് 7 (ഒന്നാം തരം വേരിന്) ഇനത്തിൽപെട്ട ചന്ദനത്തിന് ലഭിച്ച 13,090 രൂപയാണ് രണ്ടാമത്തെ ഉയർന്ന വില .ചന്ദനത്തൈലത്തിന്റെ ഉത്പാദനത്തിനായി കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റെ കോർപ്പറേഷൻ 531 കിലോ ചന്ദനം ലേലത്തിലൂടെ സ്വന്തമാക്കി.
19.5 ടണ്‍ ചന്ദനം ലേലം കൊണ്ട കർണാടക സോപ്പ്സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 15.05 കിലോഗ്രാം വിറ്റഴിഞ്ഞ ക്ലാസ് 10 ഇനത്തിൽപെട്ട ജയ ജെയ്പോഗൽ ചന്ദനമാണ് ഏറ്റവും അധികം വിറ്റഴിഞ്ഞ ഇനം.
ലേലത്തിൽ വച്ചതിൽ (ക്ലാസ് ഒന്ന്- വിലായത് ബുദ്ധ), ക്ലാസ് രണ്ട്- (ചൈന ബുദ്ധ്), ക്ലാസ് മൂന്ന്- പാഞ്ചം, ക്ലാസ് 12 ( മിക്സഡ് ചിപ്സ്), ക്ലാസ് 13 ( സോഡസ്റ്റ്) ചന്ദനപ്പൊടി എന്നീ വിഭാഗത്തിലെ യാതൊന്നും ലേലത്തിൽ വിറ്റഴിക്കാൻ സാധിച്ചില്ല. കേരളത്തിലെ ക്ഷേത്രങ്ങൾക്കും ആയുർ വേദ ഒൗഷധ ശാലകൾക്കും കൂടുതൽ സൗകര്യപ്രദമായി ലേലത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ചന്ദന ലേലം ഓണ്‍ലൈനാക്കിയത്. എന്നാൽ, കേരളത്തിലെ ഏകചന്ദന ലേലത്തിൽ ഒൗഷധ ശാലകളും ദേവസ്വം ബോർഡുകളും വളരെ കുറച്ചു മാത്രമെ പങ്കെടുക്കുന്നുള്ളു.
മറയൂർ ചന്ദനലേലം പൂർത്തിയായി; 28.11 കോടിയുടെ വില്പന
01:01 AM Jan 19, 2018 | Deepika.com