യാങ്കൂൺ: മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് കലാപം നടത്തിയ തദ്ദേശവാസികളായ ബുദ്ധമതക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മ്രൗക് യു പട്ടണത്തിലാണു സംഭവം.
അരാക്കൻ ഭരണം അവസാനിച്ചതിന്റെ 200-ാം വാർഷികം പ്രമാണിച്ചു സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ അയ്യായിരത്തോളം ബുദ്ധമതാനുയായികൾ എത്തിയിരുന്നു. റാഖൈനു പരമാധികാരം വേണമെന്ന് ആവശ്യമുയർത്തി ജനക്കൂട്ടം സർക്കാർ ഓഫീസ് വളയുകയും റാഖൈൻ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. പോലീസിനു നേർക്കു കല്ലേറുമുണ്ടായി. റബർ ബുള്ളറ്റ് പ്രയോഗിച്ചിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെത്തുടർന്നാണു വെടിവയ്പു വേണ്ടിവന്നതെന്നു സൈനിക വക്താവ് കേണൽ മ്യാ സോ പറഞ്ഞു. ഏഴു പേർ മരിക്കുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിലും കല്ലേറിലുമായി 20 പോലീസുകാർക്കും പരിക്കേറ്റു.
റാഖൈനിലെ ന്യൂനപക്ഷ റോഹിംഗ്യ മുസ്ലിംകൾക്ക് എതിരേ സൈന്യം നരനായാട്ടു നടത്തിയ പ്രദേശത്തിനു സമീപമാണ് ബുദ്ധിസ്റ്റുകൾ കലാപം നടത്തിയ മ്രൗക് യു പട്ടണം. റോഹിംഗ്യകളിലെ തീവ്രവാദികൾ സൈനിക ചെക്കുപോസ്റ്റ് ആക്രമിച്ചെന്നു പറഞ്ഞാണു സൈന്യം അവർക്ക് എതിരേ തിരിഞ്ഞത്. അന്നു ഭൂരിപക്ഷ സമുദായക്കാരും സൈന്യത്തോടൊപ്പം നിലകൊണ്ടു. ഇതെത്തുടർന്നു വൻതോതിൽ റോഹിംഗ്യകൾ ബംഗ്ലാദേശിലേക്കു പലായനം ചെയ്തു. ബംഗ്ലാദേശിൽ അഭയം തേടിയ ഏഴു ലക്ഷത്തോളം റോഹിംഗ്യകളെ ഘട്ടംഘട്ടമായി മ്യാൻമറിലേക്കു തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറുണ്ടാക്കിയ ദിവസംതന്നെയാണ് റാഖൈനിലെ മ്രൗക് യു പട്ടണത്തിൽ ഭൂരിപക്ഷ ബുദ്ധമതാനുയായികൾക്കു നേരെ പോലീസ് വെടിവയ്പുണ്ടായത്.
തദ്ദേശ റാഖൈനുകളും മ്യാൻമറിലെ (ബർമ) ഇതര ഭാഗങ്ങളിലുള്ള ബമാർ വംശജരും തമ്മിലുള്ള ശത്രുതയ്ക്കു ദീർഘകാലത്തെ പഴക്കമുണ്ട്. റോഹിംഗ്യകൾ റാഖൈനിൽ അധിവസിക്കുന്നുണ്ടെങ്കിലും അവർ ബംഗാളിൽനിന്നു നിയമവിരുദ്ധമായി കുടിയേറിയവരാണെന്നാണ് ആരോപണം.
മ്യാൻമറിൽ വെടിവയ്പ്: ഏഴു മരണം
12:49 AM Jan 18, 2018 | Deepika.com