ടെമുകോ (ചിലി): അക്രമത്തിൽനിന്നു പിന്തിരിയാൻ ചിലിയിലെ മാപ്പുചെ ആദിവാസികളോടു ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന അരുകാനിയ മേഖലയിൽ മാർപാപ്പ എത്തുന്നതിനു തൊട്ടുമുന്പ് അക്രമികൾ ഒരു കത്തോലിക്കാ ദേവാലയവും വനംവകുപ്പിന്റെ മൂന്നു ഹെലികോപ്റ്ററുകളും അഗ്നിക്കിരയാക്കി. കൊള്ളിപ്പുള്ളി നഗരത്തിലെ ദേവാലയവും സ്കൂളുമാണു കത്തിച്ചത്.
കുരാനിലഹു നഗരത്തിൽ മൂന്നു ഹെലികോപ്റ്ററുകളും കത്തിച്ചു. വനമേഖലയിൽ തീകെടുത്താൻ ഉപയോഗിച്ചിരുന്നവയാണ് ഹെലികോപ്റ്ററുകൾ. കഴിഞ്ഞയാഴ്ച അരുകാനിയ മേഖലയിൽ മൊത്തം പത്തു ദേവാലയങ്ങൾക്ക് അക്രമികൾ തീവയ്ക്കുകയുണ്ടായി.
ചിലി ഭരണകൂടവും സ്വകാര്യ കന്പനികളും ചേർന്നു തങ്ങളുടെ ഭൂമി പിടിച്ചെടുക്കുകയും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയുമാണെന്നാണ് ആദിവാസികളുടെ പരാതി. ഭൂമി തിരിച്ചുതരണമെന്നും തങ്ങളുടെ സംസ്കാരം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ പ്രക്ഷോഭം നടത്തുന്നത്.
തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഇന്നലെ ടെമുകോ സൈനികത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പ ഇവിടത്തെ തുറന്ന വേദിയിൽ അർപ്പിച്ച ദിവ്യബലിയിൽ ഒട്ടേറെ ആദിവാസികൾ പരന്പരാഗത വേഷം അണിഞ്ഞ് പങ്കെടുത്തു. അക്രമം ഒന്നിനും പരിഹാരമല്ലെന്നു ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു. അക്രമം കൂടുതൽ അക്രമങ്ങൾക്കും നാശത്തിനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ആദിവാസികളുടെ ഗോത്രഭാഷയിൽ അവർക്കു സുപ്രഭാതവും സമാധാനവും ആശംസിച്ചുകൊണ്ടാണു മാർപാപ്പ പ്രസംഗം ആരംഭിച്ചത്.
ചിലിയിൽ കത്തോലിക്കാദേവാലയവും മൂന്നു ഹെലികോപ്റ്ററുകളും കത്തിച്ചു;അക്രമത്തിൽനിന്നു പിന്തിരിയണം: മാർപാപ്പ
12:49 AM Jan 18, 2018 | Deepika.com