വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ മാനസികാരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും വൈറ്റ്ഹൗസ് ഫിസിഷ്യനും മുൻ നേവി ഡോക്ടറുമായ റിയർ അഡ്മിറൽ റോണി ജാക്സൺ വ്യക്തമാക്കി. വാൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച ട്രംപ് നടത്തിയ മൂന്നുമണിക്കൂർ ചെക്കപ്പിന്റെ വിവരങ്ങൾ ജാക്സൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആറടി മൂന്നിഞ്ച്(190 സെന്റിമീറ്റർ) ഉയരമുള്ള 71കാരനായ ട്രംപിന്റെ തൂക്കം 108കിലോഗ്രാമാണ്.ഇതു ലേശം കൂടുതലാണ്. കലോറി മൂല്യം കുറഞ്ഞ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും അഞ്ചോ ആറോ കിലോ തൂക്കം കുറയ്ക്കുന്നത് അഭികാമ്യമാണ്. പുകവലിയും മദ്യവും ഒഴിവാക്കിയതിനാൽ പൊതുവേ മെച്ചപ്പെട്ട ആരോഗ്യമുണ്ട്. കൊളസ്ട്രോൾ അല്പം കൂടുതലാണ്.ഇതിനു മരുന്നു കഴിക്കുന്നുണ്ട്. കാഴ്ചയ്ക്കോ കേൾവിക്കോ യാതൊരു തകരാറുമില്ല.
ശേഷിക്കുന്ന ഭരണകാലാവധി ആരോഗ്യ പ്രശ്നമില്ലാതെ കൊണ്ടുപോകാനാവുമെന്നു ജാക്സൺ പറഞ്ഞു. ഫാസ്റ്റ് ഫുഡും കോള പാനീയങ്ങളും കഴിക്കുന്ന ട്രംപിന് മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കാനാവുന്നത് എങ്ങനെയെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് അതു പാരന്പര്യമായി പകർന്നു കിട്ടിയ ജീനുകളുടെ ഫലമാണെന്നു ജാക്സൺ പറഞ്ഞു.
മാനസികാരോഗ്യം അളക്കുന്ന മോൺട്രീൽ കോഗ്നിറ്റീവ് അസസ്മെന്റിൽ 30 ചോദ്യത്തിൽ മുപ്പതിനും ട്രംപ് ശരിയായ ഉത്തരം നൽകി. ട്രംപ് നിർബന്ധിച്ചതുമൂലമാണ് ഈ ടെസ്റ്റ് നടത്തിയതെന്നും ജാക്സൺ വ്യക്തമാക്കി. അടുത്തയിടെ ഇറങ്ങിയ ഫയർ ആൻഡ് ഫ്യൂരി എന്ന പുസ്തകത്തിൽ ട്രംപിനെ മാനസികാരോഗ്യമില്ലാത്ത കുട്ടിത്തം വിട്ടുമാറാത്തയാളായി ചിത്രീകരിച്ചിരുന്നു.
ട്രംപ് ഭരിക്കാൻ ഫിറ്റെന്നു മെഡിക്കൽ റിപ്പോർട്ട്
12:49 AM Jan 18, 2018 | Deepika.com