ധാക്ക: മ്യാൻമറിൽനിന്നു പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയ രോഹിംഗ്യമുസ്ലിംകളുടെ പുനരധിവാസം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. രണ്ടു വർഷത്തിനകം മുഴുവൻ രോഹിംഗ്യകളെയും തിരിച്ചെടുക്കാമെന്നാണു മ്യാൻമറിന്റെ വാഗ്ദാനം. എന്നാൽ ഇതു സാധിക്കുമോ എന്ന കാര്യത്തിൽ സഹായഏജൻസികൾ സംശയം പ്രകടിപ്പിച്ചു.
ആഴ്ചയിൽ 1500 രോഹിംഗ്യകളെ വീതം തിരിച്ചെടുക്കാനാണ് മ്യാൻമർ ഇപ്പോൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. മ്യാൻമറിലെ സൈനിക നടപടിയുടെയും അക്രമങ്ങളുടെയും ഫലമായി പലായനം ചെയ്ത രോഹിംഗ്യകളുടെ എണ്ണം 7,40,000 ആണ്. റാഖൈൻ സംസ്ഥാനത്തുനിന്നാണു ഭൂരിഭാഗം പേരും ബംഗ്ളാദേശിലെത്തിയത്. ആഴ്ചയിൽ 1500 പേർ എന്നു കണക്കാക്കിയാൽ മുഴുവൻ പേരെയും പുനരധിവസിപ്പിക്കാൻ പത്തുവർഷം എടുക്കും. 1500 എന്ന സംഖ്യ മൂന്നുമാസത്തിനുശേഷം വർധിപ്പിക്കാനായേക്കും.
രോഹിംഗ്യകളുടെ തിരിച്ചുവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ മ്യാൻമറിലെ നെയ്പിഡോയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തു. ചൊവ്വാഴ്ച മുതൽ രോഹിംഗ്യകൾ മ്യാൻമറിലേക്കു തിരിച്ചുവന്നു തുടങ്ങും. കുടുംബത്തെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും പുനരധിവസിപ്പിക്കുക. ബംഗ്ലാദേശിൽ അഞ്ചു ട്രാൻസിറ്റ് ക്യാന്പുകൾ സ്ഥാപിക്കും. ഇവിടെ പരിശോധന പൂർത്തിയാക്കി തിരിച്ചയയ്ക്കുന്നവരെ സ്വീകരിക്കാൻ മ്യാൻമർ അവരുടെ അതിർത്തിയിൽ രണ്ടു ക്യാന്പുകൾ തുറക്കും.
രോഹിംഗ്യകളുടെ പുനരധിവാസം: മ്യാൻമറും ബംഗ്ലാദേശും ധാരണയിലെത്തി
12:45 AM Jan 17, 2018 | Deepika.com