മുംബൈ: വാണിജ്യ കമ്മി വർധിച്ചതും ക്രൂഡ് ഓയിൽ വില ഉയരുന്നതും പോലുള്ള സംഭവവികാസങ്ങളെപ്പറ്റിയുള്ള ആശങ്കയിൽ രൂപയുടെ വില കുത്തനേ താണു. ഓഹരി സൂചികകളും താഴോട്ടുപോയി. സ്വർണവില കയറി; ഇനിയും കയറുമെന്നാണു സൂചന.
കയറ്റുമതി 12.36 ശതമാനം വർധിച്ചിട്ടുപോലും വാണിജ്യ കമ്മി 41 ശതമാനം വർധിച്ചെന്നാണ് ഡിസംബറിലെ കണക്ക്. ഇതോടൊപ്പം ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വില 70 ഡോളറിനു മുകളിലായതും ആശങ്ക പരത്തി. ഇന്ധന ആവശ്യത്തിന്റെ 82 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 70 ഡോളറിനു മുകളിലേക്ക് ക്രൂഡ് വില കൂടുന്നതു വാണിജ്യ കമ്മി കൂട്ടുന്നതോടൊപ്പം മൊത്തം വിദേശ ഇടപാടുകളുടെ ശിഷ്ടനിലയായ കറന്റ് അക്കൗണ്ട് കമ്മി താങ്ങാനാവാത്ത നിലയിലേക്കു കൂട്ടുകയും ചെയ്യും. ഈ ഭീതിയിൽ ആണു രൂപ താഴോട്ടു നീങ്ങിയത്.
ഡോളറിന്റെ വിനിമയ നിരക്ക് 55 പൈസ (0.87 ശതമാനം) വർധിച്ച് 64.04 രൂപയായി. വരുംദിവസങ്ങളിലും രൂപ താഴോട്ടു നീങ്ങുമെന്നാണു സൂചന.
വിനിമയനിരക്ക് താഴുന്നതോടെ സ്വർണവില കയറുമെന്നു കരുതുന്നു. ആഗോളവിപണിയിലും സ്വർണം ഉയർച്ചയുടെ പാതയിലാണ്. ഓഹരി വിപണിയും ഇന്നലെ താഴോട്ടു നീങ്ങി. സെൻസെക്സ് 72.46 പോയിന്റ് താണ് 34,771.05 ലെത്തി. നിഫ്റ്റി 41.1 പോയിന്റ് നഷ്ടപ്പെടുത്തി 10,700.45-ൽ ക്ലോസ് ചെയ്തു.
രൂപയ്ക്ക് ഇടിവ്
12:45 AM Jan 17, 2018 | Deepika.com