ലണ്ടൻ/അബുദാബി: എഡിൻബറ ആസ്ഥാനമായുള്ള പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയം വാൽഡോഫ് അസ്റ്റോറിയ - ദ കലിഡോണിയൻ ഇനി എം.എ. യൂസഫലിക്കു സ്വന്തം. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിനു കീഴിലുള്ള നിക്ഷേപക കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്സാണ് കലിഡോണിയൻ ഏറ്റെടുക്കുന്നത്. 12 കോടി ഡോളറിന്റേതാണ് ഇടപാട്. ഹോട്ടൽ ഏറ്റെടുക്കുന്നതിനൊപ്പം ഇവിടെ 2.8 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾകൂടി നടത്തുമെന്നും ട്വന്റി 14 ഹോൾഡിംഗ്സ് അറിയിച്ചു. ഹോട്ടലിന്റെ പൈതൃക രൂപവും വാസ്തുവിദ്യയും നിലനിർത്തിയാണ് വികസനപ്രവർത്തനങ്ങൾ നടത്തുക.
100 വർഷത്തിലധികം പാരന്പര്യമുള്ള കലിഡോണിയൻ സ്വന്തമാക്കാനായതിൽ സന്തോഷമുണ്ടെന്ന് ട്വന്റി 14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ ആദീപ് അഹമ്മദ് പറഞ്ഞു. ഹോട്ടലിന്റെ വികസനപ്രവർത്തനങ്ങളിൽ ആഡംബരത്തിനും സ്റ്റൈലിനുമാണ് പ്രധാന്യം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഏറ്റെടുക്കലോടെ ട്വന്റി 14 ഹോൾഡിംഗ്സിനു കീഴിലുള്ള മൊത്തം ആഡംബര ഹോട്ടൽ, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പുവില 65 കോടി ഡോളറായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൈതൃകകെട്ടിടങ്ങൾ അതിന്റെ ചരിത്രപരമായ പ്രാധാന്യവും പ്രൗഢിയും ചോരാതെ ഏറ്റെടുത്ത് നടത്തുന്ന രീതിയാണ് ട്വന്റി 14 പിന്തുടരുന്നത്.
ഹിൽട്ടൺ ഗ്രൂപ്പിന്റെ പതാകവാഹക ബ്രാൻഡ് ആയ വാൽഡോഫ് അസ്റ്റോറിയയായിരുന്നു കലിഡോണിയന്റെ നടത്തിപ്പുകാർ. പ്രിൻസസ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷൻ ഹോട്ടലായി 1903ലാണ് കലിഡോണിയൻ പ്രവർത്തനമാരംഭിക്കുന്നത്. എഡിൻബെറ കോട്ടയുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന 241 റൂമുകളുള്ള ഹോട്ടലിൽ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുമുണ്ട്. കൂടാതെ ഫ്രഞ്ച് സ്കിൻ കെയർ ബ്രാൻഡ് ആയ ഗ്വെർലെയ്ന്റെ സ്പായും ഇവിടെയുണ്ട്.
ട്വന്റി 14 ഹോൾഡിംഗ്സ്
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായി 2014ലാണ് ട്വന്റി 14 ഹോൾഡിംഗ്സ് സ്ഥാപിതമായത്. ആഗോള ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ നിക്ഷേപമാണ് പ്രവർത്തനലക്ഷ്യം. 2015ൽ ലണ്ടനിലെ ഓൾഡ് സ്കോട്ട്ലൻഡ് യാർഡ് ആസ്ഥാനം ട്വന്റി 14 ഹോൾഡിംഗ്സ് ഏറ്റെടുത്തിരുന്നു. 11 കോടി പൗണ്ടിനായിരുന്നു ഈ ഏറ്റെടുക്കൽ. കൂടാതെ മസ്കറ്റിലെ ഷെറാടൺ ഒമാൻ ഹോട്ടലും ദുബായിലെ സ്റ്റീഗെൻബേർഗർ ഹോട്ടൽ ബിസിനസ് ബേയും ട്വന്റി 14 ഹോൾഡിംഗ്സ് ഏറ്റെടുത്ത സ്ഥാപനങ്ങളാണ്.
സ്കോട്ട്ലൻഡിലെ കലിഡോണിയൻ ഇനി യൂസഫലിക്കു സ്വന്തം
12:45 AM Jan 17, 2018 | Deepika.com