ബെയ്ജിംഗ്: ഡോക ലാം തർക്കപ്രദേശമാണെന്ന ഇന്ത്യൻ കരസേനാതലവൻ ബിപിൻ റാവത്തിന്റെ പ്രസ്താവന ക്രിയാത്മകമല്ലെന്നു ചൈന. ഇത്തരം പ്രസ്താവനകൾ അതിർത്തിയിൽ സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് ഉപകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.
സെപ്റ്റംബറിൽ ബ്രിക് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണു ബിപിൻ റാവത്തിന്റെ പ്രസ്താവന. ഇന്ത്യ-ചൈന ബന്ധത്തിൽ കഴിഞ്ഞവർഷം ചില ചുഴികളും വളവുകളുമുണ്ടായി. മോദി-ഷി ചിൻപിംഗ് കൂടിക്കാഴ്ചയോടെ അതിർത്തിയിലെ അന്തരീക്ഷം മെച്ചപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുതിർന്ന സൈനിക ഓഫീസറുടെ പ്രസ്താവന ഒട്ടും ക്രിയാത്മകമല്ല. അതിർത്തിയിലെ പ്രശ്നപരിഹാരത്തിന് ഒരുതരത്തിലും സഹായകരമല്ല ഇത്.
ഭൂട്ടാനും ചൈനയും തമ്മിലുള്ള തർക്കപ്രദേശമാണ് ഡോക ലാം. പ്രദേശം ചൈനയുടെ അധീനതയിലുള്ളതാണ്. ഇന്ത്യ-ചൈന അതിർത്തിയിലെ സിക്കിം മേഖലയിലെ അതിർത്തി 1890 ൽ ബ്രട്ടീഷ് സർക്കാരും ചൈനയും തമ്മിൽ നിർണയിച്ചതാണ്-അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽനിന്ന് ഇന്ത്യയുടെ ശ്രദ്ധ ചൈനയുമായുള്ള അതിർത്തിയിലേക്കു മാറണമെന്നു രണ്ടുദിവസം മുന്‍പാണു ബിപിൻ റാവത്ത് പറഞ്ഞത്.
ഡോക ലാം: കരസേനാ മേധാവിയുടെ പ്രസ്താവന ക്രിയാത്മകമല്ലെന്നു ചൈന
12:41 AM Jan 16, 2018 | Deepika.com