ഹോണോലുലു: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗി ച്ചാൽ ഉണ്ടാകുന്ന അവസ്ഥ അമേരിക്കയിലെ ഹവായി സംസ്ഥാനനിവാസികൾ അക്ഷരാർത്ഥ ത്തിൽ അനുഭവിച്ചറിഞ്ഞു. പരിഭ്രാന്തിയിൽ എങ്ങോട്ടോടി രക്ഷപ്പെടണമെന്നു നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥ. സുരക്ഷിതമായ അഭയസ്ഥാനം കണ്ടെത്താൻ അവശേഷിക്കുന്നത് വെറും 20 മിനിട്ടുകൾ മാത്രം. മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ.
ശനിയാഴ്ച രാവിലെ 8.07ന് ഹവായിയിലെ മുഴുവൻ നിവാസികൾക്കും ഒരു എസ്എംഎസ് സന്ദേശം ലഭിച്ചു. “ഹവായിക്കു മിസൈൽ ഭീഷണി. സുരക്ഷിതസ്ഥാനത്തേക്ക് ഉടൻ മാറുക. ഇതൊരു ഡ്രിൽ അല്ല.” ടെലിവിഷനിലും റേഡിയോയിലും മുന്നറിയിപ്പുസന്ദേശം വന്നു.
ഹവായി വിനോദസഞ്ചാരികളുടെ പറുദീസയാണ്. സന്ദേശം ലഭിച്ചയുടൻ ആളുകൾ പരിഭ്രാന്തരായി. റോഡിലുണ്ടായിരുന്നവർ ഓടകളിലെ മാൻഹോളിൽ ഇറങ്ങി ഒളിച്ചു. വിനോദസഞ്ചാരികൾ മുട്ടിലിഴഞ്ഞ് ബേസ്മെന്റിൽ ഒളിച്ചു. കഫേകളിലുണ്ടായിരുന്നവർ മേശയ്ക്കടിയിലും അടുക്കളയിലുമൊക്കെ അഭയസ്ഥലം കണ്ടെത്തി. എങ്ങും പരിഭ്രാന്തി, അരാജകത്വം.
38 മിനിട്ടിനുശേഷം അടുത്ത സന്ദേശം വന്നു: “മിസൈൽ ഭീഷണിയോ മറ്റപകടങ്ങളോ ഹവായി നേരിടുന്നില്ല. ആദ്യത്തേത് തെറ്റായ സന്ദേശമായിരുന്നു.” മരണം മുന്നിൽക്കണ്ടവർക്ക് ജീവൻ തിരിച്ചുകിട്ടയ അവസ്ഥ.
മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കുന്ന ഓഫീസിലെ ഒരു ജോലിക്കാരനു പറ്റിയ പിഴവാണു കാരണമെന്ന് ഹാവായി ഗവർണർ ഡേവിഡ് ഇഗെ അറിയിച്ചു. ജോലിക്കാർ ഷിഫ്റ്റ് മാറുന്നതിനിടെ ഒരാൾ അബദ്ധത്തിൽ ഒരു ബട്ടണിൽ ഞെക്കിയതാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ നേതൃത്വവും തമ്മിലുള്ള വാഗ്വാദം സൃഷ്ടിച്ച യുദ്ധഭീതി നിലനിൽക്കേ മുന്നറിയിപ്പു ലഭിച്ചതാണ് ആളുകളെ കൂടുതൽ പരിഭ്രാന്തരാക്കിയത്.
ഉത്തരകൊറിയയോട് ഏറ്റവും അടുത്തുള്ള അമേരിക്കൻ പ്രദേശമാണ് ഹവായി. കഴിഞ്ഞ മാസം ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ 20 മിനിട്ടിനകം ഹവായിയിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. ഉത്തരകൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ശീതയുദ്ധകാലത്തെ ആണവമുന്നറിയിപ്പു സൈറനുകൾ ഹവായിയിൽ വീണ്ടും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ഹവായി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരകൊറിയൻ ആണവഭീഷണി ട്രംപ് ഗൗരവമായി എടുക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം തുളസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. ഒരുപാധിയും വയ്ക്കാതെ ചർച്ചയ്ക്ക് ട്രംപ് വേഗം തയാറാകണമെന്ന് അവർ പറഞ്ഞു.
ട്രംപ് ഗോൾഫ് കളിയിൽ
ഹവായിയിൽ പരിഭ്രാന്തി പരന്നപ്പോൾ പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയിലെ ഗോൾഫ് ക്ലബ്ലിലായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റർ ട്രംപിനെ വിവരം അറിയിച്ചു. എന്നാൽ ട്രംപ് ഉടനെ പ്രതികരിച്ചില്ല. മിസൈൽ ഭീഷണി വ്യാജമാണെന്നു സൈന്യം കണ്ടെത്തിയതിനാൽ സൈനികതലത്തിൽ പ്രതികരണമുണ്ടായില്ലെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ മിസൈൽ ഭീഷണി സന്ദേശം വന്നിട്ടും ഗോൾഫ് കളി തുടർന്ന ട്രംപിന്റെ നടപടിയെ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ കേണൽ മോറീസ് ഡേവിസ് വിമർശിച്ചു.
മിസൈൽ ഭീഷണിയിൽ വിറച്ച് ഹവായ് നിവാസികൾ
12:54 AM Jan 15, 2018 | Deepika.com