വിപണി വിശേഷം / കെ.ബി. ഉദയഭാനു
തെളിഞ്ഞ കാലാവസ്ഥയിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു. വില ഉയർത്തി ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും പുതിയ ചുക്ക് ശേഖരിച്ചു. റിക്കാർഡ് നിലവാരത്തിൽനിന്ന് വെളിച്ചെണ്ണ വീണ്ടും സാങ്കേതിക തിരുത്തലിൽ അകപ്പെട്ടു. ടാപ്പിംഗ് സീസണ് അവസാനഘട്ടത്തിലേക്കു നീങ്ങിയിട്ടും ടയർ ലോബി ഷീറ്റ് വില ഉയർത്താൻ തയാറായില്ല. അന്താരാഷ്ട്ര വിപണിക്കൊപ്പം മുന്നേറിയ പവൻ വാരാന്ത്യം 22,200 രൂപയിൽ.
കുരുമുളക്
ഹൈറേഞ്ചിൽ കുരുമുളകു വിളവെടുപ്പ് പുരോഗമിക്കുന്നു. പുതിയ മുളകുവരവ് ശക്തിയാർജിക്കും മുന്പേ ഉത്പന്നവില ഇടിഞ്ഞത് കർഷകരെ അസ്വസ്ഥരാക്കി. ഡിസംബറിൽ മികവ ു കാണിച്ച കുരുമുളകിനു പക്ഷേ പുതുവർഷത്തിന്റെ ആദ്യ രണ്ടു വാരങ്ങളിൽ നഷ്ടപ്പെട്ടത് 3,600 രൂപയാണ്. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും കർഷകർ വിളവെടുപ്പു തുടങ്ങി.
തെളിഞ്ഞ കാലാവസ്ഥ കണക്കിലെടുത്താൽ ചരക്കു സംസ്കരണ രംഗം വരും ദിനങ്ങളിൽ സജീവമാകും. മാസാവസാനതോടെ ചെറുകിടവിപണികളിൽ പുതിയ കുരുമുളകിന്റെ വരവുയരും. കാർഷികച്ചെലവുകൾ മുൻനിർത്തി ആദ്യ ചരക്ക് വിറ്റഴിക്കാൻ കാർഷികമേഖല തിടുക്കം കാണിച്ചാൽ വാങ്ങലുകാർ നിരക്കു താഴ്ത്താൻ ശ്രമിക്കും. കുരുമുളകിൽ ജലാംശത്തോത് ഉയർന്നാൽ അതും വിലയെ ബാധിക്കും.
ഇതിനിടെ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രണം സത്ത് നിർമാതാക്കളെ ബാധിച്ചതായാണ് അവരുടെ പക്ഷം. സംസ്ഥാനത്ത് ഏതാണ്ട് ഒന്പത് വൻകിട ഓലിയോറസിൻ നിർമാതാക്കളുണ്ട്. ഇറക്കുമതിച്ചരക്ക് മൂല്യവർധിത ഉത്പന്നമാക്കി 120 ദിവസത്തിനകം കയറ്റുമതി നടത്തണം. വിയറ്റ്നാം, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള മൂപ്പ് കുറഞ്ഞ മുളകാണ് വ്യവസായികൾ ശേഖരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 7,050-7,300 ഡോളറാണ്. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 43,300 രൂപയിൽനിന്ന് 41,600ലേക്കു താഴ്ന്നു. ഗാർബിൾഡ് മുളകുവില 43,600 രൂപ.
വെളിച്ചെണ്ണ
വെളിച്ചെണ്ണവിലയിൽ സാങ്കേതിക തിരുത്തൽ. റിക്കാർഡ് റേഞ്ചിൽനിന്നാണ് എണ്ണ തിരുത്തലിലേക്കു വഴുതിയത്. രണ്ടാഴ്ച റിക്കാർഡ് നിരക്കായ 19,600ൽ നിലകൊണ്ട ശേഷം ശനിയാഴ്ച 19,300ലാണ്. വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം കുറഞ്ഞതു മൂലം ചരക്ക് വിറ്റഴിക്കാൻ മില്ലുകാർ തിടുക്കം കാണിക്കുന്നുണ്ട്. മില്ലുകാർ സംഭരണം കുറച്ചതോടെ കൊപ്രവില 13,295ൽനിന്ന് 13,000 രൂപയായി.
പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങയുടെ വരവുയരും. മകരവിളക്ക് കഴിഞ്ഞ സാഹചര്യത്തിൽ തേങ്ങയ്ക്കു ഡിമാൻഡ് കുറയും. ശബരിമലയിൽനിന്നുള്ള കൊപ്രവരവ് ഇനിയുള്ള ദിവസങ്ങളിൽ ശക്തിയാർജിക്കും.
ഏലം
പൊങ്കൽ ആഘോഷങ്ങൾക്ക് ആവശ്യമായ ഏലക്ക സംഭരണം പൂർത്തിയത് ലേലകേന്ദ്രങ്ങളിലെ ആവേശം വാരത്തിന്റെ ആദ്യപകുതിയിൽ കുറച്ചു. ഒരവസരത്തിൽ കിലോഗ്രാമിന് 1,093 രൂപയിലേക്ക് ഇടിഞ്ഞ വലുപ്പം കൂടിയ ഏലക്ക പിന്നീട് 1,200നു മുകളിലേക്കു കയറി. വാരാന്ത്യം വണ്ടന്മേട്ടിൽ ഏലക്ക വില കിലോഗ്രാമിന് 1,308 രൂപയായി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്തുണ്ട്.
ചുക്ക്
ഗ്രാമീണമേഖലകളിൽനിന്ന് ഉയർന്ന അളവിൽ പുതിയ ചുക്ക് ടെർമിനൽ മാർക്കറ്റിലെത്തി. ഇഞ്ചി വിളവെടുപ്പു പുരോഗമിക്കുന്നതിനൊപ്പം ചുക്ക് സംസ്കരണവും മുന്നേറുന്നു. കൊച്ചിയിൽ മികച്ചയിനം ചുക്ക് കിലോഗ്രാമിന് 137 രൂപ വരെ ഉയർന്നു. പല അവസരത്തിലും വിപണിയിൽ എത്തിയ ചരക്ക് പൂർണമായി വിറ്റഴിഞ്ഞതു കണക്കിലെടുത്താൽ വൻകിടകാരുടെ കൈവശം കാര്യമായി ചുക്ക് സ്റ്റോക്കില്ലെന്നുവേണം അനുമാനിക്കാൻ. വിലക്കയറ്റം പിടിച്ചുനിർത്താൻ വിദേശ ഓർഡറില്ലെന്നു പറയുന്ന കയറ്റുമതിക്കാരും പുതിയ ചുക്ക് സംഭരിക്കാൻ മത്സരിച്ചു. ശൈത്യകാലമായതിനാൽ ആഭ്യന്തരവിപണിയിൽ ചുക്കുവില്പന ഉയർന്നു. കൊച്ചിയിൽ ചുക്ക് 12,500-13,500 രൂപയിലാണ്.
റബർ
രാജ്യാന്തരവിപണിയിൽ റബർ രണ്ടാഴ്ചകളിലെ ഉയർന്ന നിലവാരം ദർശിച്ചു. എന്നാൽ, ജാപ്പനീസ് നാണയത്തിനു മുന്നിൽ ഡോളർ മികവു കാണിച്ചത് റബറിനു തിരിച്ചടിയായി. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകളിലും ആവേശം ജനിപ്പിച്ചിരുന്നു. ടോക്കോമിൽ റബർ കിലോ 210 യെന്നിലാണ്. മുഖ്യ ഉത്പാദകരാജ്യങ്ങൾ മാർച്ച് വരെയുള്ള കാലയളവിൽ മൂന്നര ലക്ഷം ടണ് റബറിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വിലത്തകർച്ചയിൽനിന്ന് റബറിന് ആശ്വാസമായി.
ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ വില ഉയർത്താതെയാണ് ഷീറ്റ് ശേഖരിച്ചത്. ടാപ്പിംഗ് സീസണ് അവസാനിക്കാറായതിനാൽ കാർഷികമേഖല വില്പനയ്ക്കു തിടുക്കം കാണിച്ചില്ല. നാലാം ഗ്രേഡ് റബർ 12,900 രൂപയിലും അഞ്ചാം ഗ്രേഡ് 12,500 രൂപയിലുമാണ്.
സ്വർണം
സ്വർണവില 21,880 രൂപയിൽ തുടർച്ചയായി ഏഴു ദിവസം വില്പന നടന്ന ശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ പവന് 320 രൂപ വർധിച്ച് ശനിയാഴ്ച 22,200 രൂപയായി. ഒരു ഗ്രാമിന്റെ വില 2,735 രൂപയിൽനിന്ന് 2,775 രൂപയായി. ആഗോളവിപണിയിലെ നിക്ഷേപതാത്പര്യം നിമിത്തം മഞ്ഞലോഹം നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1,322 ഡോളറിൽനിന്ന് സ്വർണവില 1,340 ഡോളർ വരെ ഉയർന്ന ശേഷം 1,338 ഡോളറിലാണ്.
വിളവെടുപ്പു പുരോഗമിക്കുന്നതിനിടെ കുരുമുളകിനു തകർച്ചാവാരം
12:54 AM Jan 15, 2018 | Deepika.com