ജിദ്ദ: സൗദി അറേബ്യയിൽ ആദ്യമായി വനിതകൾ സ്റ്റേഡിയത്തിലിരുന്നു പുരുഷന്മാരുടെ ഫുട്ബോൾ കളി കണ്ടു. വെള്ളിയാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് ചരിത്രമുഹൂർത്തത്തിനു വേദിയായത്. സൗദി പ്രോ ലീഗിലെ അൽ-അഹ്ലി, അൽ-ബതിൻ ടീമുകൾ തമ്മിലായിരുന്നു മത്സരം.
കുടുംബങ്ങൾക്കായി സജ്ജീകരിച്ച ഭാഗത്താണ് വനിതകളെ ഇരുത്തിയത്. ശനിയാഴ്ച റിയാദിൽ നടന്ന ഫുട്ബോൾ മത്സരത്തിലും വനിതകൾക്കു പ്രവേശനമുണ്ടായിരുന്നു.
കടുത്ത യാഥാസ്ഥിക രാജ്യമായ സൗദിയിലെ മാറ്റങ്ങൾക്കു പിന്നിൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്.
വ്യാഴാഴ്ച ജിദ്ദയിൽ വനിതകൾക്കായുള്ള കാർ എക്സിബിഷൻ നടന്നിരുന്നു.
ജൂൺ മുതൽ വനിതകൾക്കു വണ്ടിയോടിക്കാമെന്ന മറ്റൊരു ചരിത്ര പ്രഖ്യാപനം സൽമാൻ രാജാവ് നടത്തിയിട്ടുണ്ട്. വനിതകൾക്കു വാഹനമോടിക്കാൻ അനുവാദമില്ലാത്ത ഏക രാജ്യമായിരുന്നു സൗദി.
സൗദി വനിതകൾ ഫുട്ബോൾ നേരിട്ടു കണ്ടു
12:59 AM Jan 14, 2018 | Deepika.com