വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഫ്രിക്കൻ രാജ്യങ്ങളെ താഴ്ത്തിക്കാട്ടി നടത്തിയ മോശം പരാമർശത്തിൽ പ്രതിഷേധം ശക്തമായി. ട്രംപ് മാപ്പു പറയണമെന്ന് 55 അംഗ ആഫ്രിക്കൻ രാജ്യങ്ങളുടെ സംഘടനയായ ആഫ്രിക്കൻ യൂണിയൻ ആവശ്യപ്പെട്ടു. മര്യാദ ലംഘിക്കുന്ന പരാമർശം ഞെട്ടലും നടുക്കവും ഉളവാക്കുന്നു. യുഎന്നിലെ ആഫ്രിക്കൻ അംബാസഡർമാരും ട്രംപിനോട് മാപ്പ് ആവശ്യപ്പെട്ടു.
കുടിയേറ്റനിയമം സംബന്ധിച്ച വിഷയത്തിൽ വ്യാഴാഴ്ച പാർലമെന്റംഗങ്ങൾ പങ്കെടുത്ത യോഗത്തിലായിരുന്നു ട്രംപിന്റെ സഭ്യതയ്ക്കു നിരക്കാത്ത പരാമർശം. എന്നാൽ താൻ കടുത്ത ഭാഷ പ്രയോഗിച്ചെങ്കിലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു.
സംഭവത്തിൽ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു. ട്രംപ് പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അത് വംശീയപരമാണെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ വക്താവ് റൂപർട്ട് കോൾവിൽ പറഞ്ഞു.
ട്രംപ് മാപ്പു പറയണം: ആഫ്രിക്കൻ യൂണിയൻ
12:59 AM Jan 14, 2018 | Deepika.com