വാഷിംഗ്ടൺ ഡിസി: കുടിയേറ്റക്കാർക്കെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശം വലിയ പ്രതിഷേധത്തിനിടയാക്കി. ചില വൃത്തികെട്ട രാജ്യങ്ങളിലെ പൗരന്മാരെ അമേരിക്ക എന്തിനു സ്വീകരിക്കണമെന്ന് ട്രംപ് ചോദിച്ചതായാണു റിപ്പോർട്ട്.
വ്യാഴാഴ്ച വൈറ്റ്ഹൗസിൽ പാർലമെന്റ് അംഗങ്ങളുടെ യോഗത്തിലായിരുന്നു പരാമർശം. സഭ്യതയ്ക്കു നിരക്കാത്ത ട്രംപിന്റെ വാക്കുകൾ പല മാധ്യമങ്ങളും ‘വൃത്തികെട്ടത്’ എന്നു മാറ്റിയെഴുതുകയാണുണ്ടായത്. ഹെയ്തിയെയും ആഫ്രിക്കൻ രാജ്യങ്ങളെയും ഉദ്ദേശിച്ചായിരുന്നു പരാമർശം.
ചില ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ മാത്രം അമേരിക്ക സ്വീകരിച്ചാൽ മതിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇവർ അമേരിക്കൻ സാന്പത്തികമേഖലയുടെ അഭിവൃദ്ധിക്കു സംഭാവനകൾ നല്കുന്നുണ്ട്. ചില ജനപ്രതിനിധികൾ കുടിയേറ്റക്കാരുടെ സംരക്ഷണത്തിനിറങ്ങുന്നതിൽ തനിക്കുള്ള നിരാശയും ട്രംപ് പ്രകടിപ്പിച്ചുവെന്നാണു റിപ്പോർട്ട്.
ട്രംപ് മോശം ഭാഷ ഉപയോഗിച്ചുവെന്ന കാര്യം നിഷേധിക്കാൻ വൈറ്റ്ഹൗസ് വക്താവ് രാജ് ഷാ തയാറായില്ല. എന്നാൽ, ഇന്നലെ ട്രംപ് ഇക്കാര്യം നിഷേധിച്ചു. താൻ കടുത്ത ഭാഷയിൽ സംസാരിച്ചെന്നും എന്നാൽ, മോശം പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ട്രംപ് വംശീയവിദ്വേഷം പ്രകടിപ്പിക്കുകയാണു ചെയ്തതെന്ന് പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ വിപ്പ് സ്റ്റെനി എച്ച്. ഹോയർ പറഞ്ഞു. ലോകമെന്പാടുമുള്ള രാജ്യങ്ങളിൽനിന്നും വംശങ്ങളിൽനിന്നും മതങ്ങളിൽനിന്നും കുടിയേറിയവർ അമേരിക്കയുടെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഹോയർ കൂട്ടിച്ചേർത്തു.
കുടിയേറ്റം: ട്രംപിന്റെ പരാമർശം വിവാദത്തിൽ
02:12 AM Jan 13, 2018 | Deepika.com