വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ലണ്ടനിലെ പുതിയ എംബസി ഉദ്ഘാടനം ചെയ്യാനായി അടുത്ത മാസം നിശ്ചയിച്ചിരുന്ന യാത്ര പ്രസിഡന്റ് ട്രംപ് റദ്ദാക്കി. ലണ്ടനിലെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന ഒന്നാന്തരം പഴയ എംബസി തുച്ഛമായ വിലയ്ക്കു വിറ്റ ഒബാമ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണി തെന്ന് അദ്ദേഹം പറഞ്ഞു. 120 കോടി ഡോളർ ചെലവഴിച്ച് പുതിയ എംബസി നിർമിച്ചത് മോശം ഇടപാടാണെന്നും താൻ ഉദ്ഘാടനം ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാംലോകമഹായുദ്ധം മുതൽ ബ്രിട്ടീഷ്- അമേരിക്കാ ബന്ധത്തിലെ പ്രധാന കണ്ണിയായിരുന്നു പഴയ എംബസി. 2008 ൽ ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്താണ് എംബസി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
അതേസമയം, ട്രംപിന്റെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദർശനം ഇതുവരെ റദ്ദാക്കിയിട്ടില്ല. എന്നു നടക്കുമെന്നും വ്യക്തമല്ല. സന്ദർശനത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ബ്രിട്ടീഷുകാർക്കുള്ളത്. ലണ്ടൻകാരുടെ സന്ദേശം മനസിലാക്കിയാണ് ട്രംപ് എംബസി ഉദ്ഘാടനത്തിൽനിന്ന് പിന്മാറിയതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
ട്രംപ് ലണ്ടൻ സന്ദർശനം റദ്ദാക്കി
02:12 AM Jan 13, 2018 | Deepika.com