വാഷിംഗ്ടൺ ഡിസി: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടന്പടിയിൽ അമേരിക്ക വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തള്ളിക്കളയാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 190 രാജ്യങ്ങൾ അംഗീകരിച്ച ഉടന്പടിയിൽനിന്ന് അമേരിക്ക പിൻമാറുന്നതായി ജൂണിലാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഉടന്പടിയിൽ തനിക്കൊരു പ്രശ്നവുമില്ലെന്നു ട്രംപ് പറഞ്ഞു. എന്നാൽ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടന്പടി അമേരിക്കൻ താത്പര്യങ്ങൾക്കു ഹാനികരമാണ്. അമേരിക്കയ്ക്കു വലിയ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്. അമേരിക്കയുടെ ബിസിനസ് അവസരങ്ങൾ ദുഷ്കരമാക്കുന്നു. ഇവയിലെല്ലാം പുനരാലോചന സാധ്യമാണെങ്കിൽ അമേരിക്ക വീണ്ടും ഉടന്പടിയിൽ പങ്കാളിയാകാമെന്ന സൂചന ട്രംപ് നല്കി.
പാരിസ്ഥിതിക പ്രശ്നങ്ങളിൽ തന്റെ സർക്കാർ ഏറെ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അതു മാത്രം പോരാ, അമേരിക്കയ്ക്കു ബിസി നസ് കൂടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതാപനം ഗണ്യമായി കുറയ്ക്കാനുള്ള കൂട്ടായ നടപടികളാണ് പാരീസ് ഉടന്പടിയിൽ വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ നവംബറിൽ പ്രാബല്യത്തിൽവന്ന ഉടന്പടിയിൽനിന്നു വിട്ടുനിൽക്കുന്ന ഏക രാജ്യമാണ് അമേരിക്ക. ആഗോള കാർബൺ പുറംതള്ളലിന്റെ 15 ശതമാനത്തിനും ഉത്തരവാദി അമേരിക്കയാണ്.
ഉടന്പടി മൂലം അമേരിക്കയ്ക്ക് മൂന്നു ട്രില്യൻ ഡോളറും 65 ലക്ഷം തൊഴിലും നഷ്ടമാകുമെന്ന് ട്രംപ് മുന്പു പറഞ്ഞിരുന്നു. ഇന്ത്യക്കും ചൈനയ്ക്കും എതിരേ കാര്യമായ നടപടികൾ ഇല്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
അമേരിക്ക ഉടന്പടിയിലേക്കു മടങ്ങിവരുമെന്നു ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ കഴിഞ്ഞമാസം പ്രത്യാശിച്ചിരുന്നു. എന്നാൽ ഉടന്പടിയിൽ പുനർചർച്ച സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാരീസ് ഉടന്പടി: ട്രംപിനു വീണ്ടുവിചാരം
01:29 AM Jan 12, 2018 | Deepika.com