ജറുസലം: വിനോദസഞ്ചാരം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ നവീകരണം ലക്ഷ്യമിട്ട് ഇസ്രയേൽ നാലുവർഷത്തേക്ക് ഇന്ത്യയിൽ 686 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും. 14ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ കരാറിൽ ഒപ്പുവയ്ക്കും. ഇതിനുപുറമേ വ്യവസായ മേഖലയിലെ സാങ്കേതിക നവീകരണം ലക്ഷ്യമിട്ട് 400 ലക്ഷം ഡോളറിന്റെ മറ്റൊരു കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കും. ഈ തുക ഇരുരാജ്യങ്ങളും തത്തുല്യമായി നിക്ഷേപിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹൻ പറഞ്ഞു.
കൃഷി, ജലവിഭവം, സൈബർ സുരക്ഷ, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലെ 102 കന്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘം നാലു ദിവസത്തെ ഇന്ത്യ സന്ദർശനത്തിൽ നെതന്യാഹുവിനെ അനുഗമിക്കും.
15 വർഷത്തിനുശേഷമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 2003ൽ ഏരിയൽ ഷാരോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആറു മാസം മുന്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചത്. പ്രകൃതിവാതകം, പാരന്പര്യേതര ഊർജം, സൈബർ സുരക്ഷ, സിനിമാനിർമാണം തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകളിൽ ഇരുരാജ്യങ്ങളും അന്ന് ഒപ്പുവച്ചിരുന്നു. ഇസ്രയേലിന്റെ സാരെ സെഡക് ആശുപത്രിയുമായി ആരോഗ്യ-കുടുംബാസൂത്രണ മന്ത്രാലയം ഒരു കരാറിൽ ഒപ്പുവയ്ക്കുന്നുണ്ട്.
കഴിഞ്ഞവർഷം ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചവേളയിൽ മൂന്നുദിവസവും നെതന്യാഹും മോദിയെ അനുഗമിച്ചിരുന്നു. ജനുവരി 14ന് നരേന്ദ്രമോദി ബെഞ്ചമിൻ നെതന്യാഹുവിന് അത്താഴവിരുന്ന് ഒരുക്കും. തിങ്കളാഴ്ച രാഷ്ട്രപതി രാംനാക് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവുമായും കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഭാര്യ സാറയ്ക്കൊപ്പം നെതന്യാഹു ചൊവ്വാഴ്ച താജ്മഹൽ സന്ദർശിക്കും. ബുധനാഴ്ച മോദിക്കൊപ്പം നെതന്യാഹു ഗുജറാത്ത് സന്ദർശിക്കും.
ഇസ്രയേൽ ഇന്ത്യയിൽ 686 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും
01:29 AM Jan 12, 2018 | Deepika.com