മുംബൈ: കടന്നുപോയത് സാന്പത്തിക മുരടിപ്പിന്റെ വർഷമായിരുന്നെന്ന് രാജ്യത്തെ ഇന്ധന ഉപയോഗം സാക്ഷ്യപ്പെടുത്തുന്നു. ഇന്ധന ഉപയോഗത്തിൽ 2013-നുശേഷമുള്ള ഏറ്റവും താണ വർധനയാണു കഴിഞ്ഞ വർഷം ഉണ്ടായത്. വെറും രണ്ടു ശതമാനം വർധന.
2013ലെ 1.7 ശതമാനം വളർച്ച കഴിഞ്ഞാൽ ഏറ്റവും താണ വളർച്ചയാണിത്. അന്നു ശരാശരി 109 ഡോളറായിരുന്നു ഒരു വീപ്പ ക്രൂഡ് ഓയിലിന്റെ വില. കഴിഞ്ഞ വർഷമാകട്ടെ 55 ഡോളറും. വില നേർപകുതിയായിട്ടും ഉപയോഗം കാര്യമായി കൂടാത്തതിനു രണ്ടു കാരണങ്ങളാണു ചൂണ്ടിക്കാട്ടുന്നത്. കറൻസി നിരോധനവും ഒരുക്കം കൂടാതെ ജിഎസ്ടി നടപ്പാക്കിയതും.
2016 നവംബറിലെ കറൻസി നിരോധനത്തിന്റെ ആഘാതത്തിൽ വാഹന ഓട്ടവും ചരക്കു ഗതാഗതവും മാസങ്ങളോളം മരവിപ്പിലായി. ജിഎസ്ടി നടപ്പാക്കിയതു പ്രശ്നങ്ങൾ വർധിപ്പിച്ചു.
കഴിഞ്ഞ വർഷം ആകെ 20 കോടി ടൺ പെട്രോളിയം ഉത്പന്നങ്ങളാണ് ഉപയോഗിച്ചത്. 2016-ലേക്കാൾ രണ്ടു ശതമാനം മാത്രം കൂടുതൽ. 2016-ൽ 11 ശതമാനം കണ്ട് ഉപയോഗം വർധിച്ചിരുന്നതാണ്.
ഉപയോഗത്തിന്റെ 40 ശതമാനം ഡീസലാണ്. ഡീസൽ ഉപയോഗം 3.3 ശതമാനം വർധിച്ച് 7.9 കോടി ടണ്ണിലെത്തി.പെട്രോൾ ഉപയോഗം 7.1 ശതമാനം വർധിച്ച് 2.5 കോടി ടൺ ആയി.
പാചകവാതക ഉപയോഗം 2.9 കോടി ടൺ. വർധന 8.1 ശതമാനം.
ഇന്ധന ഉപയോഗ വർധന രണ്ടു ശതമാനം
12:56 AM Jan 12, 2018 | Deepika.com