വാഷിംഗ്ടൺ ഡിസി: തങ്ങൾക്കുള്ള സാന്പത്തിക സഹായം യുഎസ് നിർത്തിയതിന്റെ പശ്ചാത്തലത്തിൽ യുഎസുമായുള്ള സൈനിക, ഇന്റലിജൻസ് സഹകരണം അവസാനിപ്പിക്കാൻ പാക് തീരുമാനം. പാക് പ്രതിരോധമന്ത്രി ദസ്തഗിർ ഖാനെ ഉദ്ധരിച്ച് ഡോൺ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തിന്റെ പേരിൽ യുഎസ് പാക്കിസ്ഥാനെ ബലിയാടാക്കുകയാണെന്നു മന്ത്രി ആരോപിച്ചതായും പത്രം പറയുന്നു.
എന്നാൽ സൈനിക, ഇന്റലിജൻസ് സഹകരണം അവസാനിപ്പിച്ചതു സംബന്ധിച്ചു തങ്ങൾക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ യുഎസ് എംബസി വ്യക്തമാക്കി. ഭീകരവിരുദ്ധ യുദ്ധത്തിൽ പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവർത്തിക്കാൻ അമേരിക്ക ഇനിയും തയാറാണെന്നു യുഎസ് സ്റ്റേറ്റ് അണ്ടർസെക്രട്ടറി സ്റ്റീവ് ഗോൾഡ്സ്റ്റീൻ പ്രതികരിച്ചു.
താലിബാൻ, ഹഖാനി ശൃംഖലകൾക്ക് എതിരേ നടപടിയെടുക്കാൻ പാക്കിസ്ഥാൻ സന്നദ്ധമാവണം. സാന്പത്തിക സഹായം തടഞ്ഞുവയ്ക്കുക മാത്രമാണു ചെയ്തതെന്നും എന്നത്തേക്കുമായി നിർത്തുകയല്ലെന്നും അദ്ദേഹം പറഞ്ഞു. 200 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക മരവിപ്പിച്ചത്. തങ്ങളിൽ നിന്നു സഹായം കൈപ്പറ്റിയശേഷം ഭീകരർക്കു സുരക്ഷിത താവളം ഒരുക്കി പാക്കിസ്ഥാൻ ചതിക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഈ ആരോപണം പാക്കിസ്ഥാൻ തള്ളി.
യുഎസുമായുള്ള ഇന്റലിജൻസ് സഹകരണം പാക്കിസ്ഥാൻ നിർത്തുന്നു
01:01 AM Jan 11, 2018 | Deepika.com